നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം. യു എന്നിന്റെയും ഗ്ലോബൽ ഗ്രീൻ ഗ്രോത്ത‌് ഇൻസ‌്റ്റിറ്റ്യുട്ടിന്റെയും സഹായത്തോടെ നീതി ആയോഗ‌് തയാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചിക അടിസ്ഥാന റിപ്പോർട്ടിലാണ് കേരളത്തിന് ഒന്നാം സ്ഥാനം.
നല്ല ആരോഗ്യം, കുറഞ്ഞ പട്ടിണി നിരക്ക് ,ലിംഗ സമത്വം, മികച്ച വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് കേരളത്തിന‌് ഉയർന്ന റാങ്ക‌് ലഭിച്ചത്. അതേസമയം ബിജെപി നേതൃത്വം നൽകുന്ന സർക്കാരുകളുള്ള 3 സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും പിന്നോക്കം.
നീതി ആയോഗ് വെള്ളിയാഴ‌്ച പ്രകാശനം ചെയ‌്ത സുസ്ഥിര വികസന ലക്ഷ്യ സൂചികയിലാണ് കേരളം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മെച്ചപ്പെട്ട ആരോഗ്യം, കുറഞ്ഞ പട്ടിണി നിരക്ക്, ലിംഗ സമത്വം, മികച്ച വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ടു നിൽക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു.
മുന്നിട്ടു നിൽക്കുന്ന സംസ്ഥാനങ്ങൾ എന്ന പട്ടികയിലാണ് കേരളത്തിന്റെ സ്ഥാനം. 69 പോയിന്റുള്ള കേരളത്തിന് ഒപ്പമുള്ള മറ്റൊരു സംസ്ഥാനം ഹിമാചൽ പ്രദേശ് ആണ്. 17 ഇന ലക്ഷ്യങ്ങളിലെ മൊത്തം പ്രകടനം കണക്കാക്കിയാണ‌് സ‌്കോർ നിർണ്ണയിച്ചത‌്.
സൂചിക പ്രകാരം ഏറ്റവും മോശം നിലവാരത്തിൽ ഉള്ളത് ഉത്തർപ്രദേശാണ‌്. ബിഹാർ (48), അസം (49) എന്നിവയും മോശം നിലവാരം ഉള്ള സംസ്ഥാനങ്ങളിൽ പെടുന്നു.ബിജെപി നേതൃത്വം നൽകുന്ന സർക്കാരുകൾ ആണ് ഇവിടെ അധികാരത്തിൽ എന്നതും ശ്രദ്ധേയമാണ്.
കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡിഗഢാണ‌് ഒന്നാമത‌്. യു എന്നിന്റെയും ഗ്ലോബൽ ഗ്രീൻ ഗ്രോത്ത‌് ഇൻസ‌്റ്റിറ്റ്യുട്ടിന്റെയും സഹായത്തോടെയാണ് നീതി ആയോഗ‌് സുസ്ഥിര വികസന ലക്ഷ്യ സൂചിക അടിസ്ഥാന റിപ്പോർട്ട‌് തയ്യാറാക്കിയത്. ദില്ലിയിൽ നീതി ആയോഗ‌് വൈസ‌് ചെയർമാൻ രാജീവ‌് കുമാർ, സിഇഒ അമിതാഭ‌് കാന്ത‌്, യു എൻ റസിഡന്റ‌് കോർഡിനേറ്റർ യൂറി അഫ‌്നാസീവ‌് തുടങ്ങിയവർ ചേർന്നാണ‌് ഇന്നലെ റിപ്പോർട്ട‌് പ്രകാശനം ചെയ‌്തത‌്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here