വനിതാ മതിലില്‍ എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി; വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും

തിരുവനന്തപുരം: വനിതാ മതില്‍ അതിഗംഭീരമായ വിജയമാകാന്‍ പോകുന്നു എന്നുറപ്പായതോടെ അതില്‍ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാര്‍ വ്യാപകമായി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇതേക്കുറിച്ച് കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വനിതാ മതിലില്‍ എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ സ്ത്രീസമത്വപ്രശ്‌നം മുന്‍നിര്‍ത്തിയുള്ള ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ വലിയതോതില്‍ സ്വമേധയാ എത്തുന്നു എന്നത് സ്ഥാപിത താല്‍പര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയില്‍നിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കല്‍ തന്ത്രങ്ങളും.

വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട. മറിച്ചുള്ള പ്രചാരണം ബോധപൂര്‍വം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത് പറയേണ്ടിവരുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള പണം വനിതാ മതില്‍ രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കില്ല എന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്.

എന്നിട്ടും സര്‍ക്കാര്‍ പണം കൊണ്ടാണ് വനിതാ മതില്‍ ഉയര്‍ത്താന്‍ പോകുന്നത് എന്ന നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അസത്യം പലകുറി ആവര്‍ത്തിച്ചാല്‍ ചിലരെങ്കിലും അത് സത്യമാണെന്നു കരുതുമെന്ന ചിന്തയാവണം ഇവരെ നയിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്നവര്‍ കോടതിയില്‍ കൊടുത്ത ഒരു രേഖയെക്കുറിച്ച് പറയുന്നുണ്ട്. അതിലെവിടെയും സര്‍ക്കാര്‍ പണമുപയോഗിച്ച് വനിതാ മതില്‍ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടില്ല എന്നതാണു സത്യം. തെറ്റിദ്ധരിപ്പിക്കല്‍ എല്ലാ അതിരും വിടുന്ന നിലയിലാവുകയാണ്.

ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകള്‍ വന്‍തോതില്‍ പങ്കെടുക്കും എന്നുവന്നതോടെ അതില്‍ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പടര്‍ത്തല്‍. ഇത് വിജയിക്കാന്‍ പോകുന്നില്ല. ഏതായാലും അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും വനിതാ മതില്‍ വന്‍തോതില്‍ വിജയിക്കാന്‍ പോകുന്നു എന്നതിലുള്ള ഉല്‍ക്കണ്ഠയെയാണ് വെളിവാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News