ഒടിയൻ സിനിമയിലെ പാട്ടുകളെ കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ആസ്വാദക ഹൃദയം കീഴടക്കി കഴിഞ്ഞു.
ചിത്രത്തിലെ ഗാനങ്ങൾ തനിക്കു ലഭിച്ച ഭാഗ്യമാണെന്നും ഒടിയൻ ഒരു ദൃശ്യവിസ്മയമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.
കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം ഗാനം റിലീസ് ചെയ്തു പന്ത്രണ്ടു മണിക്കൂറിനുള്ളിൽ എട്ടുലക്ഷം പേര്‍ കണ്ടിരുന്നു. ചിത്രത്തിലെ താക്കണ്ക്കണ് എന്ന ഗാനവും യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തി.
ഒടിയനിലെ പാട്ടുകളെ കുറിച്ച് മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: ‘ഈ സിനിമയിൽ ഉള്ളത് ഏറ്റവും മനോഹരമായ ഗാനങ്ങളാണ്. കൊണ്ടോരാം എന്നത് ഒരു ഉദാഹരണം മാത്രമാണ്.
ഈ പാട്ടിന്റെ വിഷ്വലൈസേഷൻ മാജിക്കൽ ഫീലിങ്ങിലാണ് ചെയ്തിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം ഒരു വിഷ്വൽ ട്രീറ്റ് ആണ്.
ഒടിയനിലെ പാട്ടുകളെല്ലാം തന്നെ ഏറെ പ്രത്യേകതയുള്ളവയാണ്. ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചതു പോലെ തന്നെ എനിക്ക് ലഭിച്ചിട്ടുള്ള ഭാഗ്യമാണ് നല്ല പാട്ടുകൾ പാടി അഭിനയിക്കാൻ കഴിഞ്ഞത്.
ഞാന്‍ അഭിനയ രംഗത്തു തിരിച്ചുവന്നതിനു ശേഷം ഒരുപക്ഷേ, പാടി അഭിനയിച്ചിട്ടുള്ള പാട്ടുകൾ വളരെ കുറവാണ്. പാടി അഭിനയിക്കാൻ കഴിഞ്ഞത് ഒടിയനിലെ പാട്ടാണ്.
അതും ഒരു ഡുവറ്റ്. ലൗ സോങ്ങ് ഒന്നും ഞാൻ അങ്ങനെ തിരിച്ചു വന്നതിനു ശേഷം ചെയ്തിട്ടില്ല. അത് കൊണ്ടോരാം ആയിരിക്കും. എല്ലാം കഥയുമായി ചേർന്നു പോകുന്ന പാട്ടുകളാണ്.’
‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം പിറന്നതു കൂട്ടായ്മയിലാണെന്നായിരുന്നു ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ പ്രതികരണം.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇത്രയും മനോഹരമായ ഗാനം ആലപിക്കുന്നതെന്നു ഗായകൻ സുദീപ് കുമാറും പറഞ്ഞു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപുതന്നെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
ഒടിയനു ശേഷം മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ഏഴ് വർഷങ്ങൾക്കു ശേഷമാണ് സന്തോഷ് ശിവൻ മലയാള സിനിമ സംവിധാനം ചെയ്യുന്നത്.
കാളിദാസ് ജയറാം, സൗബിൻ ഷാഹിദ്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍. 2011ൽ റിലീസായ ‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’.
ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്നറാകും ചിത്രം. സിനിമയുടെ ചിത്രീകരണത്തിനിടെ ആക്ഷൻ രംഗത്തിനു മഞ്ജു വാരിയര്‍ക്കു പരിക്ക് പറ്റിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here