ഇനി ആള്‍വാരില്ല ; പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു ദു:ഖവാര്‍ത്ത

തെരുവോര പുസ്തക വില്‍പ്പന രംഗത്തെ കുലപതിയായിരുന്നു ചെന്നൈ മൈലാപൂരിലെ ആള്‍വാര്‍.

ആള്‍വാറിന് അക്ഷരമറിയില്ലെങ്കിലും ലോക പ്രസിദ്ധ എഴുത്തുകാരെല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ എത്രയോ പ്രഗല്‍ഭര്‍ അദ്ദേഹത്തിന്റെ സൗഹൃദ സീമയില്‍ പെടുന്നു.

മാധ്യമ പ്രവര്‍ത്തകനായ പി കെ ശ്രീനിവാസന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആള്‍വാറിന്റെ നിര്യാണ വാര്‍ത്ത മലയാളികള്‍ അറിഞ്ഞത്.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം. ചിത്രത്തില്‍ കാണുന്നത് ആള്‍വാറും എം ടിയും പി കെ ശ്രീനിവാസനുമാണ്.
‘തെരുവോരത്തെ അക്ഷരവെളിച്ചം അസ്തമിച്ചു

ചെന്നൈ മൈലാപ്പൂര്‍ ലെസിലെ തെരുവോര പുസ്തക വില്‍പ്പനക്കാരന്‍ ആള്‍വാര്‍ ഇന്നലെ അക്ഷരങ്ങളോട് യാത്രപറഞ്ഞു. അനേകം ദശകങ്ങളായി പഴയ പുസ്തകങ്ങള്‍ വായനക്കാരില്‍ എത്തിച്ചിരുന്ന ആള്‍വാര്‍ ചെന്നൈയിലേയും ചെന്നൈയിലെത്തുന്ന മറ്റ് അക്ഷരസ്‌നേഹികളുടെയും അത്ഭുതമായിരുന്നു. അപൂര്‍വമായ പല പുസ്തകങ്ങളും അന്വേഷിച്ചു സ്ഥിരമായി എത്തുന്നവര്‍ കുറച്ചൊന്നുമായിരുന്നില്ല. സാഹിത്യം മാത്രമല്ല എല്ലാ മേഖലയിലും ഉള്ള പുസ്തകങ്ങളും അവിടെ ലഭിച്ചിരുന്നു. കോപ്പര്‍പറേഷന്‍ അധികാരികളുടെ ആക്രമണങ്ങളെ നേരിട്ടാണ് അദ്ദേഹം ഈ തെരുവോരക്കട നടത്തിയിരുന്നത്. അക്ഷരപ്രേമികളായ ചില അധികാരികള്‍ ആല്‍വാറിനോട് സൗമനസ്യം കാട്ടിയിരുന്നു. അതിനാല്‍ ചവറുലോറിയില്‍ പോകുന്ന പുസ്തകങ്ങള്‍ വീണ്ടും തിരിച്ചെത്തിയിരുന്നു.
15 വയസ്സുള്ളപ്പോഴാണ് വില്ലുപുരത്തുകാരന്‍ ആള്‍വാര്‍ നഗരത്തില്‍ എത്തുന്നത്. അക്ഷരമറിയില്ലെങ്കിലും ഈ നീണ്ട താടിക്കാരനു മഹാന്മാരായ ഗ്രന്ഥകര്‍ത്താക്കളുടെ പേരുകള്‍ കാണാപ്പാഠമായിരുന്നു. വരുന്നവര്‍ വലിയവനോ ചെറിയവനോ എന്നൊന്നും അദ്ദേഹം നോക്കിയിരുന്നില്ല.
ഒരിക്കല്‍ എംടി വന്നപ്പോള്‍ ആല്‍വാറിന്റെ കേന്ദ്രത്തിലേക്ക്‌പോകണമെന്ന് പറഞ്ഞു. ഞാന്‍ കൊണ്ട് പോയി. അപൂര്‍വമായ ചില പുസ്തകങ്ങള്‍ കണ്ടപ്പോള്‍ എംടി ചിരിച്ചു. (അപൂര്‍വമായ ചിരി) അപ്പോഴും ആള്‍വാര്‍ പുസ്തകങ്ങളെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. പുസ്തക പ്രേമികളുടെ ഈ പറുദീസ ആല്‍വാറിന്റെ മകളും മരുമകനും തുടരുമെന്ന് കേള്‍ക്കുന്നു. തൊണ്ണൂറാമത്തെ വയസ്സിലും ആള്‍വാര്‍ 24 മണിക്കൂറും അക്ഷരങ്ങളെ ആലിംഗനം ചെയ്തു കിടന്നു. അക്ഷരങ്ങള്‍ അദ്ദേഹത്തെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News