പ്രഭചൊരിഞ്ഞ തെരുവുകളെയും നക്ഷത്രവിളക്കുകളെയും അലങ്കാരദീപങ്ങളെയും സാക്ഷിനിർത്തി, പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി കൊച്ചി പുതുവത്സരത്തെ വരവേറ്റു.
കൊച്ചി തുറമുഖത്ത് വിരുന്നെത്തിയ കപ്പലുകളിൽനിന്ന് പുതുവർഷപ്പിറവി അറിയിച്ചുള്ള സൈറണുകൾ മുഴങ്ങിയതോടെ ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പപ്പാഞ്ഞിക്ക് തീപടർന്നു.
പോയവർഷത്തിന്റെ പ്രതീകമായി ഓരോ പാതയോരത്തും ഒരുക്കിനിർത്തിയ പപ്പാഞ്ഞികൾ കത്തിയമർന്നു. ഡിസംബറിന്റെ മഞ്ഞ് അവഗണിച്ച് പലയിടങ്ങളിൽനിന്നായി എത്തിയവരും നാട്ടുകാരുമടക്കം ഒരുമനസ്സോടെ പരസ്പരം പുതുവത്സരം നേർന്നു. മധുരപലഹാരങ്ങൾ കൈമാറി.
കൊച്ചിയുടെമാത്രം സവിശേഷതയായ ന്യൂ ഇയർ പപ്പ തിങ്കളാഴ്ച രാവിലെമുതൽതന്നെ പാതയോരങ്ങളിൽ സ്ഥാനംപിടിച്ചിരുന്നു.
പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾക്ക‌് അഭിവാദ്യം അർപ്പിച്ചായിരുന്നു ഇത്തവണത്തെ ആഘോഷം. വൈകിട്ടോടെ പാട്ടും നൃത്തവുമായി ജനങ്ങളും പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷത്തിലായിരുന്നു. പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നതുവരെ ആഘോഷങ്ങൾ തുടർന്നു.
ദേവാലയങ്ങളിലും പ്രത്യേക പ്രാർഥനകളും നടന്നു. പുതുവത്സരത്തെ വരവേറ്റ‌് പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങിൽ കെ ജെ മാക്സി എംഎൽഎ, കാർണിവൽ കമ്മിറ്റി ചെയർമാൻ സ്നേഹിൽകുമാർ സിങ്, സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ്, കെ ജെ സോഹൻ,
കമ്മിറ്റി ജനറൽ സെക്രട്ടറി എൻ എസ് ഷാജി, ജനറൽ കൺവീനർ വി എസ് രമേഷ്, വി ഡി മജീന്ദ്രൻ, അഭിലാഷ് തോപ്പിൽ, ജയ്സൺ മാത്യു എന്നിവർ പങ്കെടുത്തു.
പുതുവത്സരദിനമായ ചൊവ്വാഴ്ച പകൽ മൂന്നിന് ഫോർട്ടുകൊച്ചി വെളി മൈതാനിയിൽനിന്ന് കൊച്ചിൻ കാർണിവൽ റാലി തുടങ്ങും. തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും പരേഡ് ഗ്രൗണ്ടിൽ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here