നവോത്ഥാന മുദ്രാവാക്യമുയര്‍ത്തി ചരിത്ര മതില്‍ തീര്‍ത്ത് കേരളം; പങ്കെടുത്ത് ലക്ഷക്കണക്കിന് വനിതകള്‍

തിരുവനന്തപുരം: കേരളത്തെ പിന്നോട്ടുവലിയ്ക്കാന്‍ ഒരുങ്ങിയിറങ്ങിയ ശക്തികള്‍ക്ക് താക്കീതും മുന്നറിയിപ്പുമായി സ്ത്രീലക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രതിരോധമതില്‍ തീര്‍ത്തു.

3.45ന് ട്രയലിനു ശേഷം നാലിന് വനിതാമതില്‍ തീര്‍ത്തു. പ്രതിജ്ഞ ചൊല്ലി 4.15 വരെ മതിലില്‍ പങ്കെടുത്തവര്‍ കൈകോര്‍ത്തുനില്‍ക്കും.

കന്യാകുമാരി- സേലം ദേശീയ പാതയുടെ പടിഞ്ഞാറേ അതിരിലൂടെ അണിനിരന്നവര്‍ നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. മുന്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തി ഒരു നിരയായും പലനിരയായും കൈകോര്‍ത്തവര്‍ വനിതാ മതിലിനെ വന്‍മതിലാക്കി മാറ്റി.

പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മഹിളാ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരുവനന്തപുരംവരെ 620 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയുടെ ഇടതുവശം (തെക്കു നിന്ന് വടക്കോട്ട്) ചേര്‍ന്നാണ് മതില്‍ തീര്‍ത്തത്.

കാസര്‍കോട്ട് ആദ്യകണ്ണിയായത് മന്ത്രി കെകെ ശൈലജയാണ്. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുയോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും സമ്പൂര്‍ണ പിന്തുണ മതിലിനുണ്ടായിരുന്നു. കാല്‍ ലക്ഷത്തോളം സ്‌ക്വാഡുകള്‍ 70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകള്‍ നടന്നു.

മുഖ്യമന്ത്രിയും ബൃന്ദ കാരാട്ടും സിപിഐ നേതാവ് ആനിരാജയും മതിലിനു മുമ്പ് അയ്യങ്കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.

സിനിമാതാരങ്ങളും ഗായകരും കായിക താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ മതിലില്‍ അണിചേരും. വലിയ സ്ത്രീ മുന്നേറ്റമായി മാറുന്ന വനിതാമതില്‍ റെക്കോഡ് ബുക്കിലും ഇടംതേടുന്നു. ലോക മാധ്യമങ്ങളുടെ പ്രതിനിധികളും കേരളത്തിലെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here