10 കോടിരൂപയുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

കോയമ്പത്തൂര്‍ പീളമേടിലും, കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലും, ബാംഗ്ലൂര്‍ എംജി റോഡിലും ഓവര്‍സീസ് എഡ്യൂക്കേഷന്‍ പ്ലേസ്‌മെന്റ് സര്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിരവധി പേരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചതായി പരാതി ലഭിച്ചത്.

ഓസ്‌ട്രേലിയയില്‍ ജോലി വിസ വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നായി 10 കോടിയോളം രൂപ കൈക്കലാക്കി തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), ഡയറക്ടര്‍ പാലക്കാട് മങ്കര സ്വദേശിനി ചിത്ര ഇ നായര്‍ (26), കോയമ്പത്തൂര്‍ വളവടി സ്വദേശി ശാസ്തകുമാര്‍ (46) മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് കണ്ണൂര്‍ മട്ടന്നൂര്‍ എളമ്പാല സ്വദേശി വിഷ്ണു (24)എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

പള്ളുരുത്തി സ്വദേശി എബിന്‍ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിന്‍ ജോണ്‍ തുടങ്ങിയ ആറുപേരില്‍ നിന്നും 13 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് പൂട്ടിയിരുന്നു, തുടര്‍ന്ന് കോയമ്പത്തൂര്‍ ഉള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ എത്തി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ എല്ലാവരുടെയും പണം തിരികെ നല്‍കാം എന്ന് എഗ്രിമെന്റ് ഒപ്പിട്ടു നല്‍കി തിരിച്ചയച്ചു.

മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെ തുടര്‍ന്നു വീണ്ടും അവിടെ ചെന്നെങ്കിലും ഇവര്‍ ഓഫീസില്‍ പ്രവേശിക്കാതിരിക്കാന്‍ കമ്പനി കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയിരുന്നു. ഇതെ തുടര്‍ന്ന് ഇവര്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പലതവണ പോലീസ് പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാറിമാറി ഇവര്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

പിന്നീട് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തില്‍ വിഷ്ണു വീട്ടില്‍ എത്തിയ വിവരം അറിഞ്ഞ നോര്‍ത്ത് പോലീസ് മട്ടന്നൂര്‍ പോലീസിന്റെ സഹായത്തോടെ ആദ്യം വിഷ്ണുവിനെയും പിന്നീട് കോയമ്പത്തൂര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അരുണ്‍ദാസിനെയും ചിത്രയെയും പിടികൂടി. ഒരു രാത്രി മുഴുവന്‍ അവരുടെ താമസ സ്ഥലത്തിന് സമീപം വേഷ പ്രഛന്നരായി നിന്ന ശേഷമായിരുന്നു പ്രതികളെ പിടികൂടിയത്.

ഇവരുടെ അറസ്റ്റ് തടയാന്‍ തമിഴ്‌നാട് പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, നോര്‍ത്ത് എസ്എച്ചഒ പീറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം എസ്‌ഐ മാരായ വിബിന്‍ദാസ്,അനസ് , എ എസ് ഐ ശ്രീകുമാര്‍,എസ്സിപിഒ മാരായ വിനോദ് കൃഷ്ണ, റെക്‌സിന്‍ പൊടുത്താസ്, സിപിഒ അജിലേഷ് സരിത എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here