ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി താഴ്ത്തിയതല്ല, സാധാരണ ശബരിമലയില്‍ പോകുന്ന വഴി ആണ് യുവതികള്‍ പോയത് : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവന്തപുരം: രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീകൂടി കയറിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. കിളിമാനൂരില്‍ സിപിഐഎം കൊടുവഴന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവുവരെ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നമ്മളാരുടേയും ആത്മാഹുതി ആഗ്രഹിക്കുന്നില്ല. എന്നാലും ആ പരിഹാസ്യത നമ്മള്‍ ആലോചിക്കണം എന്നു മാത്രം’ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി താഴ്ത്തിയതല്ല. ദര്‍ശനത്തിന് എത്തിയ യുവതികളെ ഭക്തര്‍ തടഞ്ഞില്ല. ഭക്തര്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാന്‍ ഒരു തടസ്സവും നേരിട്ടില്ല. പ്രശ്‌നം സൃഷ്ടിക്കുന്നത് സംഘപരിവാറാണ്. സാധാരണ ശബരിമലയില്‍ പോകുന്ന വഴി ഏതാണോ അതുവഴിയാണ് യുവതികള്‍ പോയത്. ഇവരോടൊപ്പം യാത്ര ചെയ്ത ഭക്തര്‍ക്ക് ആര്‍ക്കും യുവതികള്‍ അങ്ങോട്ട് പോകരുത് എന്ന അഭിപ്രയാമുണ്ടായില്ല. നമ്മുടെ നാട്ടിലെ ഭക്തരുടെ മനോഭാവമാണ് ഇത് വ്യക്തമാക്കുന്നത്. യുവതികള്‍ മലചവിട്ടിയതിന് ശേഷം മണിക്കൂറുകളോളം ഒരുതരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ല. സംഘപരിവാര്‍ ആസൂത്രണം ചെയ്താണ് സംഘര്‍ഷമുണ്ടാക്കിയത്. ഒരു വിശ്വാസിയും ഇതിനെതിരെ പ്രതിഷേധിച്ച് വന്നില്ല.

ബിജെപി എംപിമാര്‍ തന്നെ പറഞ്ഞു സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന്. പിന്നെന്തിനാണ് രണ്ടുദിവസം നാട്ടില്‍ അക്രമം അഴിച്ചുവിട്ടത്. ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. സംഘപരിവാര്‍ പ്രത്യേക പരിശീലനം ലഭിച്ച അക്രമികളെ രംഗത്തിറക്കുകയായിരുന്നു. നാട്ടുകാരൊന്ന് ആഞ്ഞ് ഇവരുടെ നേരെ ചെന്നപ്പോള്‍ അപ്പോള്‍ ഓടുന്ന കാഴ്ചയാണ് കണ്ടത്. സിപിഎമ്മിന്റെയും സിപിഐയുടെയും ഓഫീസുകള്‍, പൊതു ഓഫീസുകള്‍ തകര്‍ക്കുന്ന നിലയുണ്ടായി. ഇവിടെ വലിയ പ്രശ്‌നങ്ങള്‍ ആണെന്ന് വരുത്തി തീര്‍ക്കണം. അതാണ് ആര്‍എസ്എസിന്റെ ഉദ്ദേശ്യം. ഇത്ര വലിയ പ്രകോപനമുണ്ടാക്കാന്‍ കാരണം സ്ത്രീ പ്രവേശനം മാത്രമല്ല. വനിതാ മതില്‍ ചരിത്രമായതിന്റെ അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News