”തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്; ഒരു സഹോദരി സന്നിധാനത്ത് കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണോ?” ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

കൊച്ചി: സ്ത്രീകള്‍ കയറിയതു കൊണ്ട് അക്രമം ഉണ്ടായി എന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി ജി സുധാകരന്‍.

സ്ത്രീകള്‍ അവിടെ ഒരക്രമവും നടത്തിയിട്ടില്ല. ആര്‍എസ്എസിന്റെ സ്ത്രീ വിരോധമാണ് അക്രമത്തിന് കാരണം. ഇഷ്ടമില്ലാത്തത് നടക്കുമ്പോള്‍ അക്രമം നടത്തുന്നത് ആര്‍എസ്എസിന്റെ നയമാണെന്നും ജി സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

വളരെ കുറച്ച് ഇടങ്ങളില്‍ മാത്രമെ അക്രമം നടക്കുന്നുള്ളൂ. പാര്‍ട്ടിയല്ല അക്രമത്തെ നേരിടുന്നത്, ഗവണ്‍മെന്റാണ്. ബിജെപിക്കാരെ കണ്ടാല്‍ ഉടന്‍ നേരിടുന്ന രീതിയൊന്നും സര്‍ക്കാരിനില്ല. പ്രതികാര ബോധത്തോടെ ആരെയെങ്കിലും അടിച്ച് ശരിപ്പെടുത്തണമെന്ന നയവും ഗവണ്‍മെന്റിനില്ല. കൈ കുഴയുമ്പോള്‍ ആര്‍എസ്എസ് അക്രമം തനിയെ നിര്‍ത്തിക്കോളും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്.

കോണ്‍ഗ്രസിന്റെ തലയില്‍ ബുദ്ധിയില്ല. ഇവരെങ്ങനെ രാജ്യം ഭരിക്കും. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാധ്യമങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. മാധ്യമങ്ങള്‍ വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

തന്ത്രിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് പറഞ്ഞിട്ടുണ്ട്. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയില്‍ തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്. കണ്ഠരര് മഹേശ്വരരുടെ മകന് പിശക് സംഭവിച്ച സാഹചര്യത്തില്‍ മുന്‍പ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടുണ്ട്.

തന്ത്രി ബ്രാഹ്മണനല്ല. ബ്രാഹ്മണ രാക്ഷസനാണ്. തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. പൂട്ടി പോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളത്. ഒരു സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണൊ. ബ്രാഹ്മണമേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിതെന്നും ജി സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News