രാജ്യത്താകെ വര്‍ഗീയ കലാപത്തിനാണ് ആര്‍എസ്എസിന്റെ നീക്കമെന്ന് കോടിയേരി; പക്ഷേ കേരളത്തില്‍ അത് നടക്കില്ല; ബിജെപി പ്രകോപനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വീഴരുത്; ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നെന്നും കോടിയേരി

തിരുവനന്തപുരം: സ്ത്രീപുരുഷ സമത്വത്തിനുവേണ്ടിയുള്ള നവോത്ഥാന മുന്നേറ്റത്തെ തടയാനാണ് ആര്‍എസ്എസ് അക്രമം അഴിച്ചുവിടുന്നതെന്ന് സിപിഐഎം സംസ്ഥാന കോടിയേരി ബാലകൃഷ്ണന്‍.

സിപിഐഎം-ബിജെപി സംഘര്‍ഷം എന്ന വാര്‍ത്തയിലേക്കെത്തിച്ച് യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആര്‍എസ്എസ് ഇത്തരം ആക്രമണം നടത്തുന്നത്. സിപിഐഎം പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ബിജെപി സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ പ്രവര്‍ത്തകര്‍ പെട്ടുപോകരുത് കോടിയേരി പറഞ്ഞു.

വീടുകള്‍ക്കുനേരെ യാതൊരു അക്രമപ്രവര്‍ത്തനവും നടത്താന്‍ പാടില്ല എന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ടു പാര്‍ടികളുടെയും നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം ലംഘിക്കാന്‍ പാടില്ല.

ഇപ്പോള്‍ അത് ലംഘിക്കുന്നതിന് ആര്‍എസ്എസ് ആണ് തലശേരിയില്‍ തുടക്കം കുറിച്ചത്. അതിനെ തുടര്‍ന്ന് അവിടെ ചില അക്രമ സംഭവങ്ങളുണ്ടായി. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഇടപെടണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രശ്നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സമാധാന ചര്‍ച്ച നടക്കുന്ന സമയത്ത് അതില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കളുടെ വീട് ആക്രമിക്കുക എന്ന സമീപനമാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്.

തലശേരിയില്‍ സബ്കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കവേയാണ് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീട് ആക്രമിച്ചത്. ഈ സമീപനം ശരിയാണോ എന്ന് ആര്‍എസ്എസ് പരിശോധിക്കണം.

എന്നിരുന്നാലും സമാധാനവുമായി മുന്നോട്ടുപോകാനാണ് സിപിഐ എം ഉദ്ദേശിക്കുന്നത്. കേരളത്തില്‍ നടക്കുന്ന വലിയ സാമൂഹ്യ നവോത്ഥാന ചര്‍ച്ചകളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യമാണ് ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കു പിന്നില്‍. അതു മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് രാജ്യത്തുടനീളം ശ്രമിക്കുന്നത് വര്‍ഗീയ കലാപത്തിനാണ്. എന്നാല്‍ കേരളത്തില്‍ അത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ നടപ്പിലാക്കാന്‍ സാധിക്കില്ല. മുന്‍പും കേരളത്തില്‍ അതിന് ശ്രമം നടന്നിട്ടുണ്ടെങ്കിലും അത് വിജയിച്ചില്ല. കോഴിക്കോട് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നിരുന്നു.

കേരള സമൂഹം പൊതുവില്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആര്‍എസ്എസ് അജന്‍ഡ ഇവിടെ വിജയിക്കാത്തതെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് മറ്റു പാര്‍ടികളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് മനസിലാക്കി അവരോട് ഇടപെടാന്‍ പൊലീസ് തയ്യാറാകണം. പൊലീസ് ഉദ്യോസ്ഥരെ നിഷ്‌ക്രിയരാക്കാനായി അവരെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതൊരു ഫാസിസ്റ്റ് രീതിയാണ്.

അതിന് വിധേയരായി കൃത്യനിര്‍വഹണം നടത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിമുഖതകാട്ടരുത്. ആര്‍എസ്എസ് ഭീഷണിക്ക് വിധേയരാകാതെ പ്രവര്‍ത്തിക്കുന്ന നല്ലൊരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ ഉള്ളതുകൊണ്ടാണ് അവരുടെ ഉദ്ദേശ്യമ കേരളത്തില്‍ നടപ്പാകാത്തത്.

ഈ ദിവസങ്ങളില്‍ പൊലീസ് ആത്മസംയമനം പാലിച്ചതിനെ ഒരു ദൗര്‍ബല്യമായി കണ്ട് നിയമം കൈയിലെടുക്കാനാണ് ആര്‍എസ്എസ് തുനിയുന്നതെങ്കില്‍ ശക്തമായ നടപടിയിലൂടെ അവരെ അടിച്ചൊതുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News