അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം ഇന്ന് വീണ്ടും ചേരും; കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം ഇന്ന് വൈകുന്നേരം വീണ്ടും ചേരും.

കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞിരുന്നു. അഴിമതി ആരോപണത്തില്‍ അലോക് വര്‍മ്മയ്ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് മല്ലിഗാര്‍ജ്ജുന്‍ ഗാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം ഡയറക്ടറായി വീണ്ടും ചുമതലയേറ്റ അലോക് വര്‍മ്മ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ ഉള്‍പ്പടെയുള്ളവ റദ്ദാക്കി.

സിബിഐ ഡയറക്ടര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് മല്ലിഗാര്‍ജ്ജുന്‍ ഗാര്‍ഗെ, ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ കെ സിക്രി എന്നിവരാണ് പങ്കെടുത്തിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു.

എന്നാല്‍ അലോക് വര്‍മ്മയ്ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഉന്നതതലസമിതി യോഗത്തില്‍ അവതരിപ്പിക്കുകയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ റിപ്പോര്‍ട്ട് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

അഴിമതി ആരോപണത്തില്‍ മറുപടി നല്‍കാന്‍ അലോക് വര്‍മ്മയ്ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

പ്രത്യേക തീരുമാനങ്ങള്‍ ഒന്നുമെടുക്കാത പിരിഞ്ഞ സമിതി ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിധി പറഞ്ഞ കോടതി ഏഴു ദിവസത്തിനുള്ളില്‍ യോഗം ചേരണമെന്നാണ് ഉത്തരവിട്ടിരുന്നത്. അതേസമയം വെള്ളിയാഴ്ച്ചയാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സൗകര്യമെന്ന് ഗാര്‍ഗെ യോഗത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.

അലോക് വര്‍മ്മയ്ക്ക് നഷ്ടപ്പെട്ട 77 ദിവസങ്ങള്‍ തിരിച്ചു നല്‍കണമെന്ന് ഇന്നത്തെ യോഗത്തില്‍ ശക്തമായി ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ്സ് സഭാ നേതാവിന്റെ നീക്കം.

അതേ സമയം ഡയറക്ടറുടെ ചുമതലയില്‍ തിരികെ പ്രവേശിച്ച അലോക് വര്‍മ്മ താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കി.

സ്പെഷല്‍ ഡയറക്ടര്‍ രകേഷ് അസ്ഥാനയ്ക്കെതിരായ കേസന്വേഷിച്ച എ കെ ബാസിയെ ആന്തമാനിലേക്ക് സ്ഥലം മാറ്റിയ ഉത്തരവും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News