ആന്‍ഡി മറെ കളമൊഴിയുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂര്‍ണമെന്റ്; വിരമിക്കല്‍ പ്രഖ്യാപിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ട്

ബ്രിട്ടിഷ് താരം ആന്‍ഡി മറേ അന്താരാഷ്ട്ര ടെന്നിസില്‍ നിന്ന് വിരമിക്കുന്നു.

അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മറേ പറഞ്ഞു. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.

മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണു പൊട്ടിക്കരഞ്ഞുകൊണ്ട് മറേ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിമ്പിള്‍ഡന്‍ കളിച്ചു വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷേ അത്രയുംനാള്‍ കളിക്കാനാകില്ലെന്നും മറേ പറഞ്ഞു. നിലവില്‍ 240ാം സ്ഥാനത്താണ് മറേ.

2012ലെ യുഎസ് ഓപ്പണില്‍ നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ച മറേ, 1977ന് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമായി. റോജര്‍ ഫെദററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടവും രണ്ട് ഒളിംപിക്‌സ് സ്വര്‍ണമെഡലും മറേ സ്വന്തമാക്കി.

2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറേയെ സര്‍ പദവി നല്‍കി ബ്രിട്ടഷ് സര്‍ക്കാര്‍ ആദരിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക് സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ താരമാണ് മറേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here