മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ജീവപര്യന്തം കഠിനതടവ്.
ഗുര്‍മീതിനൊപ്പം മൂന്നു കൂട്ടാളികളും ജീവപര്യന്തം കഠിന തടവ് അനുഭവിക്കണമെന്ന് പഞ്ച്കുള പ്രത്യേക സി ബി ഐ കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ പ്രതികളും അമ്പതിനായിരം രൂപ വീതം പിഴയടയ്ക്കണം.
വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ്, കുല്‍ദീപ് സിംഗ്, നിര്‍മല്‍ സിംഗ്, കൃഷന്‍ ലാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
നാലു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച പഞ്ച്കുള പ്രത്യേക സി ബി ഐ കോടതി എല്ലാവരോടും അമ്പതിനായിരം രൂപ വീതം പിഴയടയ്ക്കാന്‍ ഉത്തരവിട്ടു.
പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ ഛത്രപതിയെ 2002 ഒക്ടോബര്‍ 24 നാണ് ഗുര്‍മീതും അനുയായികളും ചേര്‍ന്ന് കൊല്ലപ്പെടുത്തിയത്.
നീണ്ട 12 വര്‍ഷത്തിന് ശേഷം 2019 ജനുവരി പതിനൊന്നിന് ഗുര്‍മീതും മൂന്ന് അനുയായികളും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
പഞ്ച്കുള പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് കേസില്‍ ശിക്ഷ വിധിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ബലാത്സംഗക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
ഗുര്‍മീത് ശിക്ഷ അനുഭവിക്കുന്ന റോഹ്തക്ക് ജില്ലയിലെ സുനാരിയ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കിയിരുന്നു.
ഗുര്‍മീതിന്റെ സിര്‍സയിലുള്ള ആശ്രമത്തില്‍ സ്ത്രീകളെ ബലാത്സഗതിനു ഇരയാക്കുന്നുണ്ടെന്ന അജ്ഞാത കത്ത് പ്രസിദ്ധീകരിച്ചതിനാണ് ഛത്രപതിയെ കൊലപ്പെടുത്തിയത്.
ഗുര്‍മീതും കൂട്ടാളികളും ചെയ്ത ക്രൂര കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു.
2006ല്‍ കേസ് എറ്റെടുത്ത സിബിഐ ഗുര്‍മീതിനും അനുയായികള്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ നിരത്തിയിരുന്നു.
നേരത്തെ ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാം റഹീം സിംഗിന് 2017 ല്‍ 20 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.
അന്ന് വിവാദ ആള്‍ ദൈവത്തിന്റെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു.ശിക്ഷാ വിധി മുന്‍ നിര്‍ത്തി പഞ്ചാബിലും ഹരിയാനയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here