കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാടാന്‍ കവലയില്‍ വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നാട്ടുകാരുടെ രാപ്പകല്‍ സമരം വിജയിച്ചു. പികെ ശ്രീമതി ടീച്ചര്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപെട്ടത്.
കര്‍ണാടക വനത്തോട് ചേര്‍ന്ന് കിടക്കുന്ന കാര്‍ഷിക മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാവുകയും നിരവധി പ്രദേശവാസികള്‍ക്ക് കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് കേരള കര്‍ഷക സംഘം അനിശ്ചിത കാലത്തേക്ക് രാപ്പകല്‍ സമരം ആരംഭിച്ചത്. പാടാംകവല ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു കൊണ്ടായിരുന്നു സമരം.
സമരപ്പന്തല്‍ സന്ദര്‍ശിച്ച പികെ ശ്രീമതി ടീച്ചര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ വനംമന്ത്രിയെ അറിയിച്ചു. വനാതിര്‍ത്തിയില്‍ 16 കിലോമീറ്റര്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കണമെന്ന പ്രധാന ആവശ്യം വനം മന്ത്രി അംഗീകരിച്ചത്തോടെയാണ് സമരം അവസാനിപ്പിച്ചത്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുപ്പുമല റോസമ്മയ്ക്ക് ചികിത്സാ ചിലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിക്കാമെന്ന് ഉറപ്പും ലഭിച്ചു.
അതെസമയം, കര്‍ഷകരെ തിരിഞ്ഞു നോക്കാത്ത സ്ഥലം എംഎല്‍എ കെ സി ജോസഫിന്റെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.
കാട്ടു മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പോലും എം എല്‍ എ തയ്യാറായില്ല എന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂര്‍ ജില്ലയിലെ വനാതിര്‍ത്തിയിലുള്ള കാര്‍ഷിക മേഖലകളില്‍ കാട്ടാന, കാട്ടു പന്നി,കുരങ്ങ്, മുള്ളന്‍ പന്നി തുടങ്ങിയ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ അക്രമിക്കുന്നതും സ്ഥിരം സംഭവമാണ്. ഇതിന് പരിഹാരം കാണുന്നതിനായി ഒന്‍പത് ഇന ആവശ്യങ്ങളാണ് കര്‍ഷക സംഘം മുന്നോട്ട് വെച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here