ശബരിമല : സുപ്രീം കോടതി വിധിക്ക് ശേഷം ദര്‍ശനം നടത്തിയത് 51 യുവതികള്‍; കൂടുതല്‍ പേരും ആന്ധ്ര-തമി‍ഴ്നാട്-തെലങ്കാന സ്വദേശികള്‍; കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വീഡിയോ ദൃശ്യങ്ങളും

ന്യൂഡല്‍ഹി: മണ്ഡല-മകരവിളക്ക്‌ കാലത്ത് ശബരിമലയിലെത്തിയ 51 യുവതികളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ പട്ടികയില്‍ കൂടുതൽ ആന്ധ്ര‌- തമിഴ‌്നാട് തെലങ്കാന സ്വദേശികളാണ് .

പേര‌്, വയസ‌്, ആധാർ നമ്പർ, മൊമ്പൈൽ നമ്പർ, വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ പട്ടികയില്‍ ഉണ്ട്. മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസാരിയയാണ് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായത്.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂർണ്ണ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചത്.

ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സംരക്ഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് നാഗേശ്വർ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here