അധോലോക കുറ്റവാളി രവി പൂജാരിയെ പിടികൂടുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

കൊച്ചി:  നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ പിടികൂടുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സംഭവത്തില്‍ അന്തര്‍ദേശീയ, അധോലോക ബന്ധം തെളിഞ്ഞതിനാല്‍ പ്രതികളെ പിടികൂടുന്നതിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടും.

കഴിഞ്ഞ മാസം 15നാണ് നടി ലീന മരിയയുടെ കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പ്രതികള്‍ രക്ഷപെട്ടു. സംഭവത്തില്‍ രവി പൂജാരിയുടെ പേര് പരാമര്‍ശിക്കുന്ന പേപ്പര്‍ ഉപേക്ഷിച്ചിട്ടാണ് സംഘം രക്ഷപ്പെട്ടത്. കേസില്‍ മഹാരാഷ്ട്ര, ഗോവ, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. രവി പൂജാരി ഉള്‍പ്പെടെ വിദേശത്തുള്ള ചിലരുമായി കേസിന് ബന്ധമുണ്ടെന്ന് ലീനയ്ക്ക് വന്ന ഫോണ്‍ കോളുകള്‍ തെളിയിക്കുന്നു.

അധോലോക സംഘങ്ങള്‍ക്ക് പങ്കുള്ളതിനാലാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. കേസ് അന്വേഷണത്തില്‍ മികവ് പുലര്‍ത്തിയ വിദഗ്ധ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. നിലവില്‍ കേസ് അന്വേഷിക്കുന്ന സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരയെും സംഘത്തിലുണ്ടാകും. തിങ്കളാഴ്ച അന്വേഷണം സംഘത്തെ തീരുമാനിക്കും. നടി ലീനയുടെ സാമ്പത്തിക ഇടപാടുകള്‍, വെടിവയ്പ്പിലേക്ക് നയിച്ച കാര്യങ്ങള്‍, വിദേശ ബന്ധം എന്നിവ സംഘം അന്വേഷിക്കും.

ലീനയ്ക്ക് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടും. ഇ–മെയില്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങളും പരിശോധിക്കും. കേസില്‍ രവി പൂജാരി പൊലീസിനെ വെല്ലുവിളിച്ചത് സേന ഗൗരമായാണ് കാണുന്നത്. ഇയാളെ പിടികൂടാന്‍ പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here