കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ സ്ഥാപനമുടമ ലീനാ മരിയ പോള്‍ വീണ്ടും മൊഴി നല്‍കി

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ സ്ഥാപനമുടമ ലീനാ മരിയ പോള്‍ വീണ്ടും മൊഴി നല്‍കി. പൊലീസിന്റെ ആവശ്യപ്രകാരമാണ് ലീന കൊച്ചിയിലെത്തി രണ്ടാമതും മൊഴി നല്‍കിയത്. ആദ്യം നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് പോലീസ് ലീനയെ വീണ്ടും നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്.

കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ച് കടന്നുകളഞ്ഞ കേസില്‍ സ്ഥാപനമുടമ ലീന മരിയ പോള്‍ പോലീസിന് നേരത്തെ മൊ!ഴി നല്‍കിയിരുന്നു.മുംബൈ അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്ന് തനിക്ക് വധ ഭീഷണിയുണ്ടായെന്നും 25 കോടി രൂപ നല്‍കാനാവശ്യപ്പെട്ടെന്നും ലീന പോലീസിനോട് പറഞ്ഞിരുന്നു.

രവി പൂജാരിയുടേതെന്ന് കരുതുന്ന ഫോണ്‍കോള്‍ റെക്കോഡുകളും ലീന പോലീസിന് കൈമാറിയിരുന്നു.എന്നാല്‍ ഇയാളുടെ സംഘവുമായി എന്ത് ഇടപാടാണ് ലീനയ്ക്കുള്ളതെന്ന കാര്യത്തില്‍ നേരത്തെ മൊഴിയെടുക്കവെ ലീന കൃത്യമായി വിശദീകരിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ലീനയെ പോലീസ് വീണ്ടും വിളിപ്പിച്ചത്.

അഭിഭാഷകന്റെ വസതിയില്‍വെച്ചായിരുന്നു അന്വേഷണ സംഘം മൊഴിയെടുത്തത്. അതേ സമയം രവി പൂജാരിയുടെ സംഘമാണ് വെടിവെപ്പിന് പിന്നില്‍ എന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബൈക്കിലെത്തി വെടിവെച്ചവര്‍ പൂജാരിയുടെ സംഘത്തില്‍പ്പെട്ട മലയാളികളായിരിക്കാം എന്ന സംശയവും പോലീസിനുണ്ട്. അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിനോട് അന്വേഷണ സംഘത്തെ സഹായിക്കാന്‍ ഡി ജി പി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here