കേടുവന്ന അരി വിപണിയില്‍ എത്തുന്നത്‌ തടയണം; തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കേരള മുഖ്യമന്ത്രിയുടെ കത്ത്‌

കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ്‌ ചെയ്‌ത്‌ വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക്‌ കത്തയച്ചു. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രി ഇടപെട്ടത്‌.

പ്രളയത്തില്‍ നശിച്ചുപോയ അരിയും നെല്ലും ഒഴിവാക്കുന്നതിന്‌ സംസ്ഥാന സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിരുന്നു.

എറണാകുളം കാലടിയിലെ സൈറസ്‌ ട്രേഡേഴ്‌സിനാണ്‌ കേടുവന്ന അരിയും നെല്ലും ലേലത്തില്‍ കൊടുത്തത്‌. എന്നാല്‍, ലേലം ചെയ്‌ത അരിയും നെല്ലും തൃശിനാപ്പള്ളിയിലെ ഒരു ഏജന്‍സിക്ക്‌ കൊടുത്തതായും അത്‌ അവിടെനിന്ന്‌ കോയമ്പത്തൂരിലേക്ക്‌ അയച്ചതായും പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നശിച്ചുപോയ ധാന്യം വീണ്ടും വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകളുണ്ട്‌. മനുഷ്യോപയോഗത്തിന്‌ പറ്റാത്ത സാധനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള നീക്കം തടയുന്നതിന്‌ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയോട്‌ കേരള മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here