
തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത‌് റാക്കറ്റിന‌് നേതൃത്വം കൊടുത്തത‌് ശ്രീലങ്കൻ പൗരന്മാരായ മൂന്നുപേരാണെന്ന് പൊലീസ‌് സ്ഥിരീകരിച്ചു.
ഡൽഹി അംബേദ‌്കർ കോളനിയാണ‌് ഇവരുടെ കേന്ദ്രം. മൂവരുടെയും വിശദമായ വിവരവും ചിത്രങ്ങളും അന്വേഷണ സംഘത്തിന‌് ലഭിച്ചതായാണ‌് വിവരം.
കേരള പൊലീസ‌് ഡൽഹിയിലെത്തിയതോടെ മുങ്ങിയ സംഘം ശ്രീലങ്കയിലേക്ക‌് കടന്നതായാണ‌് പൊലീസ‌് അനുമാനം. ഇവരുടെ നേതൃത്വത്തിലാണ‌് ഡൽഹി, രാമേശ്വരം എന്നിവിടങ്ങളിലെ അഭയാർഥിക്യാമ്പുകളിൽനിന്ന‌് സിംഹളരെ മനുഷ്യക്കടത്തിനായി റിക്രൂട്ട‌് ചെയ‌്തത‌്.
കഴിഞ്ഞദിവസം ഡൽഹിയിൽനിന്ന‌് പിടികൂടിയ പ്രഭുവിനെ ചോദ്യം ചെയ‌്തപ്പോഴാണ‌് പൊലീസിന‌് ശ്രീലങ്കൻ സംഘത്തെക്കുറിച്ച‌് വിവരം ലഭിച്ചത‌്.
പ്രഭുവിനെ കൊച്ചിയിലെ ഒരു കേന്ദ്രത്തിൽ കേരള പൊലീസ‌്, ഐബി, നേവൽ ഇന്റലിജൻസ‌്, തമിഴ‌്നാട‌് പൊലീസിന്റെ ക്യൂ ബ്രാഞ്ച‌് എന്നിവ സംയുക്തമായി ചോദ്യംചെയ‌്തു.
പ്രഭാകരൻ, ദീപക‌് എന്നീ പേരുകളിലും പ്രഭു അറിയപ്പെടുന്നുണ്ട‌്. ഇയാൾക്ക‌് അന്താരാഷ്ട്ര ബന്ധമുണ്ടോയെന്നും പൊലീസ‌് അന്വേഷിക്കുന്നുണ്ട‌്.
ഓസ‌്ട്രേലിയയിലേക്ക‌് ബോട്ടിൽ കടന്ന 75 പേരുടെ പട്ടിക പൊലീസ‌് തയ്യാറാക്കി. ഇവരുടെ ഫോട്ടോയടക്കം ഉൾപ്പെടുത്തിയുള്ള പട്ടിക ഓസ‌്ട്രേലിയൻ ഫെഡറൽ പൊലീസിന‌് അടുത്തദിവസം കൈമാറും.
ബോട്ടിൽ കയറാനാകാതെ മടങ്ങിയ 50 പേരുടെ പട്ടികയും തയ്യാറാക്കി. മുനമ്പത്തുനിന്ന‌് ഓസ‌്ട്രേലിയയിലേക്ക‌് പോയ ബോട്ട‌് ഇന്ത്യൻ പരിധിയിൽത്തന്നെ ഉണ്ടെന്നാണ‌് നേവിയുടെ വിലയിരുത്തൽ. ഇവ കണ്ടെത്താൻ ആകാശ നിരീക്ഷണം നേവി തുടരുന്നുണ്ട‌്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here