രാജകുടുംബത്തിന്റെ വാദം തെറ്റ്: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നിട്ടുണ്ട്; തെളിവുകള്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെ വാദം ശരിയല്ലെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്.

നിലവറ തുറന്നതിന്റെ രേഖകളും പത്ര റിപ്പോര്‍ട്ടുകളും സമിതി സുപ്രീംകോടതിയില്‍ ഹാജരാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.

ബുധനാഴ്ച സുപ്രീംകോടതി റിപ്പോര്‍ട്ട് പരിഗണിക്കും. എ നിലവറയായ ശ്രീപണ്ടാരത്ത് കല്ലറയും ബി നിലവറയായ മഹാഭരതകോണ് കല്ലറയും തുറന്നിട്ട് ഒരു നൂറ്റാണ്ടായെന്ന രാജ്യ കുടുംബത്തിന്റെ വാദം തെറ്റാണെന്ന് വിദഗ്ധസമിതി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നത്.

1931 ഡിസംബര്‍ 11ന് ഇറങ്ങിയ നസ്രാണി ദീപികയിലാണ് ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത വന്നത്. രാവിലെ 10ന് മഹാരാജാവ്, പ്രധാനമന്ത്രി (ദിവാന്‍), ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരും ശാസ്ത്രീയ വിദഗ്ധരും മൂല്യം നിര്‍ണയിക്കാന്‍ ഉണ്ടായിരുന്നു. ആദ്യത്തെ ഇരുമ്പു വാതില്‍ നാലു മണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണ് തുറക്കാനായത്.

ഇത് കഴിഞ്ഞുള്ള തടിവാതില്‍ തുറക്കുന്നതിന് ഒന്നര മണിക്കൂറോളവും വേണ്ടിവന്നു. വൈകിട്ട് അഞ്ചോടെയാണ് 12 പേരടങ്ങുന്ന സംഘം ആ ദിവസത്തെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. സ്വര്‍ണം,- ചെമ്പ് നാണയങ്ങളും പണവും നാലു പിത്തള കുടങ്ങളിലായാണ് നിലവറയിലുണ്ടായിരുന്നത്. കൂടാതെ നാണയങ്ങള്‍ തറയിലും കിടന്നിരുന്നു. മൂല്യനിര്‍ണയം നടത്തിയതിനു ശേഷം ഇതെല്ലാം അവിടെ തന്നെ തിരിച്ചുവച്ചു.

വൈദ്യുതി വെളിച്ചവുമായി ജീവനക്കാര്‍ ആദ്യം കയറി വായുസഞ്ചാരം ഉറപ്പാക്കിയതിനുശേഷമാണ് ബാക്കിയുള്ളവര്‍ അകത്തുകയറിയത്. മറ്റ് നിലവറകളായ പണ്ടാരകല്ലറ, സരസ്വതി കോണത്, വേദവ്യാസ കോണം എന്നിവടങ്ങളിലും സമാനമായി മൂല്യനിര്‍ണയം നടത്തി.

1931 ഡിസംബര്‍ ഏഴിലെ ദ് ഹിന്ദു, അതേവര്‍ഷത്തെ പ്രതിദിനം പത്രങ്ങളിലും മൂല്യനിര്‍ണത്തിന്റെ വിശദ വാര്‍ത്തയുണ്ടായിരുന്നു. 1908ല്‍ എ, ബി നിലവറകള്‍ തുറന്നാല്‍ മൂര്‍ഖന്‍ പാമ്പ് കൊത്തുമെന്ന കെട്ടുകഥ പ്രചരിച്ചിരുന്നു.

എന്നാല്‍, ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഈ മൂല്യനിര്‍ണയമെന്ന് വിദഗ്ധസമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ എഴുത്തുകാരനായ എമിലി ഗില്‍ക്രിസ്റ്റ് ഹാച്ച് 1933ല്‍ പുറത്തിറക്കിയ ട്രാവന്‍കൂര്‍- എ ഗൈഡ് ബുക്ക് ഫോര്‍ ദ് വിസിറ്റര്‍ എന്ന പുസ്തകത്തില്‍ മൂല്യനിര്‍ണയതിനെ കുറിച്ച് പറയുന്നുണ്ട്.

ഒരു നൂറ്റാണ്ടായി തുറന്നിട്ടില്ലെന്ന വാദം നിലനില്‍ക്കെയാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്ധസമിതി എ നിലവറ തുറന്ന് മൂല്യ നിര്‍ണയം നടത്തിയത്. ബി നിലവറയും തുറന്നാല്‍ മാത്രമേ മൂല്യ നിര്‍ണയം പൂര്‍ണമാക്കുവെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News