സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ തുറന്ന് കാട്ടുന്നത് സുധാകരന്റെയും ചെന്നിത്തലയുടേയും സംഘപരിവാര്‍ മനസ്സ്: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധപ്രസംഗങ്ങള്‍ നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും കെ സുധാകരനും സംഘപരിവാര്‍ മനസ്സാണെന്ന് ഡിവൈഎഫ്‌ഐ.

രമേശ് ചെന്നിത്തല തിരുവനന്തപുരത്തും, കെ സുധാകരന്‍ കാസര്‍ഗോഡും നടത്തിയ പ്രസംഗങ്ങളില്‍ കടുത്ത സ്‌ത്രീവിരുദ്ധതയാണ് പ്രകടമായത്.

സ്‌ത്രീവിരുദ്ധമായ സംഘപരിവാര്‍ ശബ്ദമാണ് ഇരുവരുടെയും വാക്കുകളില്‍ മുഴങ്ങിയത്. മനുസ്‌മൃതി മനസ്സില്‍ സൂക്ഷിക്കുന്ന ലക്ഷണമൊത്ത സാംഘ്പരിവര്‍ വക്താക്കളായാണ് ഇരുവരും സ്‌ത്രീവിരുദ്ധത വിളിച്ചുപറഞ്ഞതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കഗാന്ധിയെ പ്രഖ്യാപിച്ച അതേ ദിവസമാണ് കേരളത്തിലെ രണ്ടു കോണ്‍ഗ്രസ്സ് നേതാക്കള്‍ തെരുവില്‍ നിന്ന് കടുത്ത സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതും.

സോണിയാഗാന്ധിയും പ്രിയങ്കഗാന്ധിയും, ഉള്‍പ്പെടെയുള്ള സ്ത്രീകളെയാകെയാണ് രമേശ്ചെന്നിത്തലയും കെ സുധാകരനും അപമാനിച്ചിരിക്കുന്നത്.

വ്യത്യസ്തമേഖലകളില്‍ സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയും ലിംഗഭേദമന്യേ പൊതുസമൂഹത്തില്‍ വ്യാപരിക്കുകയും ചെയ്യുന്ന കാലത്താണ് സ്‌ത്രീകളെ കഴിവുകെട്ടവരും, രണ്ടാംതരക്കാരുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ ചിത്രീകരിക്കുന്നത്.

കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here