തിരുവനന്തപുരം’ഭക്തസംഗമം’ അന്യമതവിദ്വേഷത്തിനും ലിംഗനീതിനിഷേധത്തിനുള്ളമുള്ളതായിരുന്നു; ഇതിനെതിരെ ഉണർവോടെ മുന്നോട്ടു പോകണമെന്ന് കോടിയേരി

അയ്യപ്പ കർമസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം വിശ്വാസത്തിനോ ആചാരത്തിനോവേണ്ടിയായിരുന്നില്ല. ആർഎസ്എസിന്റെ രാഷ്ട്രീയചൂതാട്ടമായിരുന്നു അത്. മൂന്ന് മാസത്തിനുള്ളിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി മാത്രമല്ല; അതിനുമപ്പുറം കേരളം എന്ന സംസ്ഥാനത്തിന്റെ മതനിരപേക്ഷതയുടെ അടിത്തറ തകർക്കുകയെന്ന ആർഎസ്എസ് അജൻഡയ്ക്കെ കരുത്ത് പകരുക എന്നതുമാണ്.

ഇതുവഴി ഇന്ത്യൻ രാഷ്ട്രീയത്തിൽ മതനിരപേക്ഷതയ്ക്കും ജനകീയ സാമ്പത്തികനയത്തിനുംവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷത്തിന്റെ, വിശിഷ്യാ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഇതിനുവേണ്ടി സംഘടിപ്പിച്ച ഭക്തസംഗമം ആർഎസ്എസ് സൃഷ്ടിയാണ്. ബിജെപി നയിച്ച സെക്രട്ടറിയറ്റ് നടയിലെ നിരാഹാര സത്യഗ്രഹം അപഹാസ്യമായി അവസാനിപ്പിക്കേണ്ടിവന്നതിന്റെ മാനക്കേട് മാറ്റാനും ജനങ്ങളിൽ വർഗീയ ധ്രുവീകരണം തീവ്രമാക്കാനുംവേണ്ടിയായിരുന്നു പുത്തരിക്കണ്ടം മൈതാനത്തെ ഒത്തുകൂടൽ.

സംഘാടകരുടെ കൊടിയും രാഷ്ട്രീയവും മാത്രമല്ല, പ്രാസംഗികരുടെ വാക്കുകളിലൂടെ തികട്ടിയ നെറികെട്ട ആശയങ്ങളും, അന്യമത വിദ്വേഷവുമെല്ലാം വെളിച്ചത്ത് വന്നിരിക്കുന്നു. സന്യാസി മഠം മേധാവികളെയും ആൾ ദൈവങ്ങളെയും അണിനിരത്തിയുള്ള സമ്മേളനങ്ങളും പ്രചാരണവും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിലേറ്റാൻ തുണച്ചിരുന്നു.

ആ തന്ത്രം പ്രബുദ്ധ കേരളത്തിലും പരീക്ഷിക്കുകയാണ്. സന്യാസിമാർക്കൊപ്പം ആർഎസ്എസ് നേതാക്കളും കോടതിയലക്ഷ്യ നടപടി നേരിടുന്ന കൊല്ലം തുളസിയെപ്പോലുള്ള സിനിമാക്കാരും വേദി പങ്കിട്ടിരുന്നു. ശബരിമലയിലെ യുവതീപ്രവേശത്തിന് അനുമതി നൽകിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് നാമജപഘോഷയാത്രയും അയ്യപ്പ ജ്യോതിയും ഒക്കെ സംഘടിപ്പിച്ചത്. ഇതിനെല്ലാം നിദാനം അയ്യപ്പ സേവയോ ശബരിമല സംരക്ഷണമോ അല്ലെന്ന് പുത്തരിക്കണ്ടത്തെ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ ബോധ്യപ്പെടുത്തി.

സ്ത്രീക്ക് തുല്യതയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക‐ അതാണ് സുപ്രീംകോടതി വിധിയുടെ കാതൽ. പുരുഷൻമാത്രം ആരാധന നടത്തിയാൽ മതിയെന്നും യുവതികൾ അമ്പലത്തിൽ കയറേണ്ടെന്നുമുള്ള ചിന്ത ഫ്യൂഡലിസത്തിന്റേതാണ്. ഇത് സ്ത്രീകളെയും പുരോഗമന സമൂഹത്തെയും സംബന്ധിച്ചിടത്തോളം അവരുടെ അന്തസ്സിനും സ്വയംഭരണാവകാശത്തിനും സമത്വത്തിനും സ്വതന്ത്രമായ അസ്തിീത്വത്തിനും നേരെയുള്ള കടന്നാക്രമണമാണ്.

സമത്വത്തിനും സ്വതന്ത്രമായ അസ്തിത്വത്തിനും നേരെയുള്ള കടന്നാക്രമണം
യുവതീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയിൽ ഒരിടത്തും ന്യൂനപക്ഷ സമുദായങ്ങളോ അവരുടെ അവസ്ഥയോ വിഷയമായിട്ടില്ല. എന്നാൽ, സ്വാഗത പ്രാസംഗികൻമുതൽ മറ്റു പലരും ഊന്നിയത് ന്യൂനപക്ഷ സമുദായ വിരുദ്ധതയാണ്. അതിലൂടെ ഹിന്ദുവിഭാഗങ്ങളിൽ വർഗീയത ആളിക്കത്തിക്കാനുള്ള നീചകർമമാണ് നടന്നത്. ടി പി സെൻകുമാർ എന്ന മുൻ ഡിജിപിയുടെ അപകടകരമായ വർഗീയതയുടെ ആഴം എത്രയെന്ന് ആദ്ദേഹത്തിന്റെ പ്രസംഗം തെളിയിച്ചു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദു സമുദായക്കാരുടെ എണ്ണം കുറഞ്ഞെന്നും ഇന്ത്യയിൽ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം 70 വർഷത്തിനുള്ളിൽ പെരുകിയെന്നും ഇവിടെ ഭൂരിപക്ഷ വിഭാഗം അപകടത്തിലാണെന്നും ഈ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തൊഗാഡിയമാരുടെയും സ്വാധി പ്രാഞ്ചിമാരുടെയും നാവ് കടംകൊള്ളുകയായിരുന്നു ഇദ്ദേഹം. വർഗീയചേരിതിരിവും കലാപവും ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായിരുന്നു അതെല്ലാം.

സ്ത്രീക്ക് തുല്യതയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക‐ അതാണ് സുപ്രീംകോടതി വിധിയുടെ കാതൽ. പുരുഷൻമാത്രം ആരാധന നടത്തിയാൽ മതിയെന്നും യുവതികൾ അമ്പലത്തിൽ കയറേണ്ടെന്നുമുള്ള ചിന്ത ഫ്യൂഡലിസത്തിന്റേതാണ്. ഇത് സ്ത്രീകളെയും പുരോഗമന സമൂഹത്തെയും സംബന്ധിച്ചിടത്തോളം അവരുടെ അന്തസ്സിനും സ്വയംഭരണാവകാശത്തിനും സമത്വത്തിനും സ്വതന്ത്രമായ അസ്തിീത്വത്തിനും നേരെയുള്ള കടന്നാക്രമണമാണ്.

കോടതിവിധിയെ ഭരണഘടനാനുസൃതമായി മാനിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് സർക്കാർ മുറുകെപ്പിടിച്ചത് അതുകൂടി മനസ്സിലാക്കിയാണ്. അതിന്റെ പേരിൽ എൽഡിഎഫ് സർക്കാരിനെ തകർക്കാനും, മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനും ആർഎസ്എസ് നേതൃത്വത്തിലുള്ള കർമസമിതി ആളെ കൂട്ടിയിരിക്കുന്നത് കേരളത്തെ വീണ്ടും ജാതി ഭ്രാന്താലയമാക്കാനാണ്. ജനസംഖ്യാ കണക്കുകൾ അർഥരഹിതമായി അവതരിപ്പിക്കുന്നത് അതിനുവേണ്ടിയാണ്.

ഇന്ത്യയിലെ ജനസംഖ്യയിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. മത‐ജാതി‐സമുദായ വേർതിരിവ് ഗണ്യമായി കുറഞ്ഞ് നാട് മതനിരപേക്ഷ സമൂഹമായി മാറുന്നതിനെ ആർഎസ്എസ് ഭയപ്പെടുന്നു. നേപ്പാൾ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ്. ഹിന്ദു രാഷ്ട്രമായി അറിയപ്പെട്ടതാണ്. അതിന്ന് മതനിരപേക്ഷ രാജ്യമായി മാറി. അതിലൂടെ അവിടത്തെ ജനങ്ങളും നാടും പുരോഗമിക്കുകയാണ്.

മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ വച്ചുപൊറുപ്പിക്കരുതെന്നും ഇന്ത്യയിൽ വസിക്കണമെങ്കിൽ അവർ ഹൈന്ദവവൽക്കരിക്കപ്പെടണമെന്നുമാണ് സംഘപരിവാർ സിദ്ധാന്തം. മതന്യൂനപക്ഷങ്ങളുടെ രാജ്യസ്നേഹത്തെയും സാംസ്കാരിക അഭിവൃദ്ധിയെയും അവർ നാടിന് നൽകിയ സംഭാവനകളെയും ഇക്കൂട്ടർ അംഗീകരിക്കുന്നില്ല. ഈ വിദ്വേഷ രാഷ്ട്രീയമാണ് ശബരിമലയുടെയും അയ്യപ്പന്റെയും പേരിൽ വിതയ്ക്കുന്നത്.

വ്യത്യസ്ത സാംസ്കാരിക ധാരകൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്കാരം. ഈ സത്യം അംഗീകരിക്കണമെങ്കിൽ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം പ്രസ്തുത സാംസ്കാരിക വൈവിധ്യവുമായി പൊരുത്തപ്പെടണം. എന്നാൽ, മോഡി ഭരണക്കാർ അതിന് തയ്യാറല്ല.

വ്യത്യസ്ത സാംസ്കാരിക ധാരകൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്കാരം. ഈ സത്യം അംഗീകരിക്കണമെങ്കിൽ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം പ്രസ്തുത സാംസ്കാരിക വൈവിധ്യവുമായി പൊരുത്തപ്പെടണം. എന്നാൽ, മോഡി ഭരണക്കാർ അതിന് തയ്യാറല്ല. അതുകൊണ്ടാണ്ഘ ഭക്ഷണത്തിന്റെയും ഗോമാതാവിന്റെയും പേര് പറഞ്ഞ് ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങുതകർക്കുന്നത്.

അത്തരം ദുഷ്ചെയ്തികൾ തടയുന്നതിനുള്ള ദേശീയ പ്രതിരോധകവചമാണ് ഒരു പരിധിവരെ കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഈ സർക്കാരിനെ ഇല്ലാതാക്കി ആർഎസ്എസ് അഴിഞ്ഞാട്ടത്തിനുള്ള മണ്ണാക്കി കേരളത്തെ മാറ്റാനുള്ള കുറുക്കുവഴിയായി ശരണം വിളിയെയും നാമജപത്തെയും പ്രതിഷേധരൂപമാക്കി മാറ്റിയിരിക്കുകയാണ്. ഈ യാഥാർഥ്യം മതനിരപേക്ഷ വിശ്വാസികളായ കേരളത്തിലെ ജനലക്ഷങ്ങൾ മനസ്സിലാക്കും.

എൽഡിഎഫ് സർക്കാരിനെതിരെ നാമജപത്തിനും ശരണംവിളിക്കും ഇറങ്ങിയ തെറ്റിദ്ധരിക്കപ്പെട്ട ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ പുത്തരിക്കണ്ടം മൈതാനത്തെ പ്രസംഗങ്ങൾ ഉപകരിക്കും. അധ്യക്ഷനായിരുന്ന കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി കറകളഞ്ഞ ആർഎസ്എസ് നേതാവാണെന്ന് തന്റെ പ്രസംഗത്തിലൂടെ തെളിയിച്ചു. കള്ളം വിളിച്ചുപറയാൻ ഒരു മനഃസാക്ഷിക്കുത്തുമില്ലാത്ത ആളാണ് താനെന്ന് ഈ സ്വാമി ബോധ്യപ്പെടുത്തി.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെല്ലുവിളിച്ചും വികൃതപ്പെടുത്തിയും പ്രസംഗിച്ച അദ്ദേഹം സുപ്രീംകോടതിയുടെ ഇപ്പോഴത്തെ മനോഭാവം യുവതീപ്രവേശനത്തിന് എതിരാണെന്ന ധ്വനിയും നടത്തി. അതിനുവേണ്ടി യുവതികൾ പ്രവേശിച്ചപ്പോൾ നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിക്കെതിരായ ഹർജി കോടതി നിസ്സാരമായി തള്ളും എന്ന വിധത്തിൽ ചിത്രീകരണവും നടത്തി.

എന്നാൽ, തന്ത്രിയോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. യുവതികൾ പ്രവേശിക്കുന്നത് ആചാരലംഘമനമാണെന്നും അങ്ങനെ ആചാരലംഘനമുണ്ടായാൽ ശബരിമല ക്ഷേത്രം തകരുമെന്നും ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. പക്ഷേ, ഇതേ ചിദാനന്ദപുരിതന്നെയല്ലേ അല്പംമുമ്പ് യുവതീ പ്രവേശനത്തിനുള്ള യുക്തിയും ന്യായവും വിവരിച്ചത്. ആ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്തല്ലോ.

എൽഡിഎഫ് സർക്കാർ വിരുദ്ധ രാഷ്ട്രീയത്തിന് വെടിമരുന്നായി “അയ്യപ്പനെ’ മാറ്റാം എന്ന ആർഎസ്എസ് ‐ ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ ദുഷ്ടലാക്കുള്ള തീരുമാനത്തിന് അനുസൃതമായിട്ടാണ് ചിദാനന്ദപുരി തകിടംമറിഞ്ഞത്. ഇത്തരമൊരു അവസരവാദം ഒരു കപടവേഷധാരിക്ക് യോജിച്ചതാണോ സ്വാമി? തന്ത്രിക്കുവേണ്ടി വാദിക്കുന്ന ആർഎസ്എസ് സ്വാമി ഒരു കാര്യം മറക്കരുത്; തന്ത്രി സുപ്രീംകോടതിയിൽ നിരത്തിയ വാദങ്ങൾ നിരാകരിച്ചാണ് യുവതീ പ്രവേശനത്തിനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. അതുകൊണ്ടുതന്നെ ഈ വിധി അനുസരിക്കാനുള്ള ബാധ്യത തന്ത്രിക്ക് പ്രത്യേകമായുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാനുള്ളതല്ല, ഒരു കാഴ്ചപ്പാടായി കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കാനുള്ളതാണെന്ന വിധത്തിലുള്ള വ്യാഖ്യാനവും ചിദാനന്ദപുരി നടത്തി. ഇത്തരം വാദക്കാർ ഇന്ത്യൻ ഭരണഘടനയെ കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കാനുള്ളതാണെന്ന് നാളെ പറയുമെന്ന് ഉറപ്പ്.

ശബരിമല കർമസമിതി ആർഎസ്എസിന്റെ സംഘടനയാണെന്നിരിക്കെ, അത് സംഘടിപ്പിച്ച സംഗമത്തിൽ അമൃതാനന്ദ മഠം അധിപയായ അമൃതാനന്ദമയി പങ്കെടുത്തത്തിന്റെ ഔചിത്യമില്ലായ്മയാണ് സിപിഐ എം ചൂണ്ടിക്കാട്ടിയത്.

അന്യമത വിദ്വേഷവും ലിംഗനീതി നിഷേധവും
എൽഡിഎഫ് സർക്കാർ ഹൈന്ദവ ആരാധനാലയങ്ങളെ തകർക്കുകയാണെന്നും പത്മനാഭ സ്വാമി ക്ഷേത്രമാണ് അടുത്ത ലക്ഷ്യമെന്നുമുള്ള അടിസ്ഥാനമില്ലാത്ത ആക്ഷേപവും യോഗം ഉയർത്തി. ശബരിമലയിൽ യുവതികൾ കയറിയാൽ ക്ഷേത്ര ദർശനം നടത്തുന്നവരുടെ എണ്ണം സ്വാഭാവികമായി വർധിക്കുകയല്ലേ. അത് എങ്ങനെയാണ് അമ്പലത്തെ ക്ഷീണിപ്പിക്കുന്ന നടപടിയാകുന്നത്. ശബരിമലയിലെ ആചാരം പരിഷ്കരിക്കാൻ എൽഡിഎഫ് സർക്കാരല്ല, പരമോന്നത നീതിപീഠമാണ് നടപടിയെടുക്കുന്നത്. നാളെ മറ്റൊരു വിധി വന്നാൽ അത് നടപ്പാക്കാനും എൽഡിഎഫ് സർക്കാർ തയ്യാറാകും. അതുകൊണ്ട് ശബരിമലയുടെ പേരിൽ എൽഡിഎഫ് സർക്കാർ, വിശ്വാസികൾക്ക് എതിരാണെന്ന പ്രചാരണം ശുദ്ധ കളവാണ്.

ശബരിമല കർമസമിതി ആർഎസ്എസിന്റെ സംഘടനയാണെന്നിരിക്കെ, അത് സംഘടിപ്പിച്ച സംഗമത്തിൽ അമൃതാനന്ദ മഠം അധിപയായ അമൃതാനന്ദമയി പങ്കെടുത്തത്തിന്റെ ഔചിത്യമില്ലായ്മയാണ് സിപിഐ എം ചൂണ്ടിക്കാട്ടിയത്. ഒരു സന്യാസി മഠം സാധാരണയായി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട ഒരിടമാണ്. ആ തത്വം ലംഘിച്ച് ആർഎസ്എസ് പ്രചാരണ പരിപാടിയിലെ മുഖ്യമുഖമായി അമൃതാനന്ദമയി മാറി. കുറെ വർഷംമുമ്പ് ഇവർതന്നെ ശബരിമലയിലെ യുവതീ പ്രവേശനത്തിനുവേണ്ടി ശബ്ദം ഉയർത്തിയിരുന്നു. എന്നിട്ടാണ് ആചാരലംഘനത്തെപ്പറ്റി ഇപ്പോൾ ധാർമിക രോഷംകൊണ്ടത്. ആചാരങ്ങൾ ഏതൊരുകാലത്തും മാറ്റമില്ലാതെ തുടരുന്ന ഒന്നല്ല. ആചാരസംരക്ഷണ സംഗമത്തിൽ പേജാവർ മഠാധിപതി സ്വാമി വിശ്വേശ്വര തീർഥയുടെ സന്ദേശം കേൾപ്പിച്ചിരുന്നു. പക്ഷേ, ഈ സ്വാമിയുടെ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ എച്ചിലിലകളിൽ ദളിതരെ ഉരുട്ടിയ ശയനപ്രദക്ഷിണ ആചാരം അതിശക്തമായ പ്രതിഷേധത്തെതുടർന്ന് നിർത്തിയിരിക്കുകയാണല്ലോ.

അപ്പോൾ, ആചാരങ്ങളെന്നത് ഒരു കാലത്തും മാറ്റമില്ലാതെ തുടരുന്ന ഒന്നല്ല എന്ന് സാരം. നൈഷ്ഠിക ബ്രഹ്മചാരി ആയതുകൊണ്ട് അയ്യപ്പനെ ദർശിക്കാൻ യുവതികൾ പോകരുതെന്നാണ് കർമസമിതിയുടെ വാദം. അങ്ങനെയെങ്കിൽ നൈഷ്ഠിക ബ്രഹ്മചാരിണിയായ അമൃതാനന്ദമയിയെ എല്ലാ പ്രായത്തിലുള്ള പുരുഷന്മാരും കാണുന്നുണ്ടല്ലോ? അതുകൊണ്ട് അവരുടെ ബ്രഹ്മചര്യത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലല്ലോ? ആർഎസ്എസ് കർമസമിതിക്ക് അമൃതാനന്ദമയി പിന്തുണ കൊടുക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്. കർമസമിതിയുടെ “ഭക്തസംഗമം’അന്യമത വിദ്വേഷത്തിനും ലിംഗനീതി നിഷേധത്തിനുള്ളമുള്ളതായിരുന്നു. മതനിരപേക്ഷ വിശ്വാസികളും സമാധാന പ്രേമികളും പുരോഗമന ചിന്താഗതിക്കാരും ഇതിനെതിരെ ഉണർവോടെ മുന്നോട്ടു പോകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News