ബ്രസീലിയ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി. 300 ഓളം പേരെ കാണാതായി. ആയിരത്തോളം പേര്‍ ഭവനരഹിതരായെന്നും വിവരമുണ്ട്.
തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയിലെ അണക്കെട്ടാണ് കഴിഞ്ഞദിവസം തകര്‍ന്നത്. കമ്പനിയിലെ ഖനനത്തെതുടര്‍ന്ന് ടണ്‍കണക്കിന് ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളം ഡാം തകര്‍ന്ന് ഒഴുകിയെത്തിയതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം
ഡാമില്‍നിന്ന് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ടണ്‍ ചെളിയില്‍ ജനങ്ങളെ കാണാതാകുകയായിരുന്നു. പ്രദേശത്തെ റോഡ്, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി.
ഹെലികോപ്റ്ററും, മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയാണ്. ചെളിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതു തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണു വിവരം.
വാലെ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണു കാണാതായ 300 പേരെന്നാണ് കരുതുന്നത്. അപകടത്തില്‍ 170 പേരെ ഇതുവരെ രക്ഷിച്ചു. ഇതില്‍ 23 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബ്രസീല്‍ പ്രസിഡന്റ് ജയ്ര് ബോല്‍സോനാറോ അപകട സ്ഥലം സന്ദര്‍ശിച്ചു.
പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്. 42 വര്‍ഷം പഴക്കമുള്ള ഡാമാണു തകര്‍ന്നത്. ഉയരം 282 അടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here