ന്യൂഡൽഹി: സുപ്രീംകോടതിക്ക‌് കഴിയില്ലെങ്കിൽ ‘രാമ ജന്മഭൂമി’ പ്രശ‌്നം 24 മണിക്കൂർകൊണ്ട‌് തങ്ങൾ പരിഹരിക്കാമെന്ന വെല്ലുവിളിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌്.
കോടതിവിധി നീട്ടിക്കൊണ്ടുപോയി ജനങ്ങളുടെ ക്ഷമയും വിശ്വാസവും പരീക്ഷിക്കുകയാണ‌്. ഉടൻ വിധി പ്രഖ്യാപിക്കണം, അതിന‌് കഴിയുന്നില്ലെങ്കിൽ ആ പ്രശ‌്നം കോടതി തങ്ങൾക്ക‌് കൈമാറണം. അത‌് 24 മണിക്കൂറിനുള്ളിൽ പരിഹരിക്കും.
അയോധ്യക്കേസിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെയാണ‌് സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്ന പരാമർശവുമായി ആദിത്യനാഥ‌് രംഗത്തെത്തിയത‌്. ഒരു ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ‌് ആദിത്യനാഥിന്റെ പ്രതികരണം.
ഹിന്ദുക്ഷേത്രം തകർത്താണ‌് ബാബറി കെട്ടിടം നിർമിച്ചതെന്ന കാഴ‌്ചപ്പാടിലാണ‌് അലഹബാദ‌് ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌് വിധി പ്രഖ്യാപിച്ചത‌്.
അല്ലാതെ ഭൂമി വിഭജനവിഷയത്തിലല്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഖനനത്തിനുശേഷം ബാബറി കെട്ടിടം ഹിന്ദുക്ഷേത്രം തകർത്തിട്ടാണ‌് നിർമിച്ചതെന്ന‌് റിപ്പോർട്ടുണ്ട‌്.
1994ൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ‌്മൂലം പരിഗണിച്ച‌് നീതി ലഭ്യമാക്കാൻ കോടതി തയ്യാറായാൽ രാജ്യത്തിന‌് അത‌് മികച്ച സന്ദേശം നൽകുമെന്ന‌് ആദിത്യനാഥ‌് പറഞ്ഞു.
ലോക‌്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അയോധ്യാവിഷയത്തിന‌് ബിജെപിയും ആർഎസ‌്എസും വീണ്ടും തീപകർന്നതിനുപിന്നാലെയാണ‌് ആദിത്യനാഥിന്റെ പ്രകോപനം.
കുംഭമേളയുടെ ഭാഗമായി വിഎച്ച‌്പി 31ന‌് പ്രയാഗ‌് രാജിൽ സംഘടിപ്പിക്കുന്ന ധരം സൻസദിൽ (മത സമ്മേളനം) രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.
ബിജെപി അധ്യക്ഷൻ അമിത‌് ഷായും മറ്റ‌് സംഘപരിവാർ നേതാക്കളും പങ്കെടുക്കുമെന്നാണ‌് സംഘാടകർ അവകാശപ്പെടുന്നത‌്.
രാമക്ഷേത്രം നിർമിക്കണമെന്ന‌് ആവശ്യപ്പെട്ട‌് മുമ്പ‌് അയോധ്യ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ വിഎച്ച‌്പി മത സമ്മേളനങ്ങൾ നടത്തിയിരുന്നു.
അഞ്ചംഗ ഭരണഘടനാ ബെഞ്ച‌് അയോധ്യകേസ‌് വിധിപറയുന്നത‌് പരിഗണിക്കാൻ തീരുമാനിച്ചതോടെ ഭീഷണിയുമായി കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ‌് ഉൾപ്പെടെ ബിജെപി‐ആർഎസ‌്എസ‌് നേതാക്കൾ രംഗത്തെത്തിയിരുന്നു.
അയോധ്യാക്കേസ‌് നാളെ പരിഗണിക്കില്ല
ന്യൂഡൽഹി: അയോധ്യാ ഭൂമിത്തർക്ക കേസ‌് ചൊവ്വാഴ‌്ച പരിഗണിക്കുന്നത‌് സുപ്രീംകോടതി മാറ്റി.
അഞ്ചംഗ ഭരണഘടനാബെഞ്ചിൽ അംഗമായ ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അവധിയായതിനാലാണിത‌്.
നേരത്തെ അഞ്ചംഗബെഞ്ച‌് ചീഫ‌്ജസ‌്റ്റിസ‌് പുനഃസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ എസ‌് അബ‌്ദുൾനസീർ, അശോക‌് ഭൂഷൺ എന്നിവരെയാണ‌് ഭരണഘടനാബെഞ്ചിൽ പുതുതായി ഉൾപ്പെടുത്തിയത‌്.
ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്, ജസ‌്റ്റിസുമാരായ എസ‌് എ ബോബ‌്ഡെ, ഡി വൈ ചന്ദ്രചൂഡ‌് എന്നിവരാണ‌് മറ്റംഗങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here