ഉജ്ജീവന സഹായ പദ്ധതി: വായ്പാനടപടി ത്വരിതപ്പെടുത്തും

പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാര്‍ഗം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകള്‍ ഉന്നയിച്ച ആശങ്കകളില്‍ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളില്‍ ജില്ലാതലത്തില്‍ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍, കടകള്‍ എന്നിവയ്ക്കുണ്ടായ നഷ്ടം സംബന്ധിച്ച് വ്യവസായവകുപ്പ് വിശദാംശങ്ങള്‍ നേരത്തെ ശേഖരിച്ചിട്ടുണ്ട്. വായ്പ സംബന്ധിച്ച് വ്യക്തത വരുത്തിയ സാഹചര്യത്തില്‍ അടുത്ത ആഴ്ച കൊണ്ട് വായ്പ അനുവദിക്കുന്നത് ത്വരിതപ്പെടുത്താന്‍ സാഹചര്യമുണ്ടാകും. പദ്ധതിയിലേക്ക് പുതിയ അപേക്ഷകള്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കാനും ബാങ്കുകള്‍ക്ക് സംസ്ഥാനതല ബാങ്കിംഗ് സമിതി നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച ഏകോപനത്തിന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രളയദുരിതത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വെച്ചുകൊടുക്കുന്ന വീടുകള്‍ മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതോടൊപ്പം സ്വന്തമായി വീട് വെക്കുന്നവരുടെ നിര്‍മാണ പുരോഗതിയും വിലയിരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രളയം കൂടുതലായി ബാധിച്ച വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ചുമതലപ്പെടുത്തി.

മുപ്പത് ശതമാനം മുതല്‍ 74 ശതമാനം വരെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം ഒറ്റഗഡുവായി നല്‍കാനും തീരുമാനമായി. എം.പിമാരുടെ പ്രളയദുരിതാശ്വാസ ഫണ്ട് ഏകോപിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കേണ്ട 804 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കാന്‍ അടിയന്തിര തുടര്‍നടപടി സ്വീകരിക്കാനും തീരുമാനമായി.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പുനര്‍നിര്‍മാണപുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യന്‍, ബിശ്വാസ് മേത്ത, ടി.കെ. ജോസ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News