”പ്രിയപ്പെട്ട രാഹുല്‍ജീ, താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്നും 15 മിനിറ്റെങ്കിലും മാറ്റിവച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നു; ഞങ്ങളുടെ കുട്ടികള്‍ ആര്‍ജ്ജിച്ച ശേഷികളും അറിവുകളും നേരില്‍ കണ്ട് മനസിലാക്കാം”

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അപമാനിച്ച രാഹുല്‍ ഗാന്ധിക്ക് വിദ്യാഭ്യാസരംഗത്തെ കേരള മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി സി രവീന്ദ്രനാഥിന്റെ മറുപടി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ ക്ഷണിച്ച കൊണ്ടാണ് മന്ത്രിയുടെ മറുപടി.

മന്ത്രി സി രവീന്ദ്രനാഥിന്റെ മറുപടി:

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഭിച്ച പിന്തുണയും അംഗീകാരവും ബഹുജനങ്ങളിലുണ്ടായ സ്വീകാര്യതയും അനന്യമാണ്.

കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷക്കാലത്തെ ചരിത്രം തിരുത്തി എഴുതി സ്‌കൂള്‍ പ്രവേശന ഗ്രാഫ് നിവര്‍ന്നു നിന്നത് ഈ ജനകീയാംഗീകാരത്തിനുള്ള മികച്ച തെളിവാണ്. മികവിന്റെ വര്‍ഷമായാണ് 2018-19 അക്കാദമിക വര്‍ഷം സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഇതിനകം പുറത്തുവന്നിട്ടുള്ള പഠന റിപ്പോര്‍ട്ടുകളെല്ലാം തെളിയിക്കുന്നത് നാം മികവിന്റെ വര്‍ഷത്തില്‍ തന്നെയാണെന്നാണ്.

ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച ജനതയുടെ മുഖത്ത് നോക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഒരു ചോദ്യം ചോദിച്ചു. അദ്ദേഹത്തിന് അറിയേണ്ടത് ‘കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ?’ എന്നാണ്.

പ്രിയപ്പെട്ട രാഹുല്‍ജീ, താങ്കള്‍ തിരക്കിലാണ് എന്നറിയാം. എങ്കിലും താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്നും പതിനഞ്ച് മിനിറ്റെങ്കിലും മാറ്റിവെച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ താങ്കളെ ആദരപൂര്‍വം ക്ഷണിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ പ്രൈമറി വിദ്യാലയങ്ങളില്‍ പഠനോത്സവം നടന്നു വരികയാണ്. താങ്കള്‍ക്ക് പഠനോത്സവത്തില്‍ പങ്കാളിയായി ഞങ്ങളുടെ കുട്ടികള്‍ ആര്‍ജിച്ച ശേഷികളും അറിവുകളും നേരില്‍ കണ്ട് മനസ്സിലാക്കാം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ താങ്കളൊന്ന് കാണൂ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള അറിവുകളും പ്രവഹിച്ചെത്തുന്ന സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ് മുറികളില്‍ ഞങ്ങളുടെ കുട്ടികള്‍ പീനം നടത്തുന്നത് കണ്ടറിയൂ.

പ്രഥം എന്ന സര്‍ക്കാറിതര ഏജന്‍സി 2019 ജനുവരി 15ന് പ്രസിദ്ധീകരിച്ച ഗ്രാമീണ ഇന്ത്യയുടെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് താങ്കള്‍ കാണേണ്ടതാണ്. കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന, അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്.

സ്‌കൂള്‍ പ്രവേശനം, ഭാഷാ – ഗണിത ശേഷികളുടെ ആര്‍ജനം, ഹാജര്‍നില, കമ്പ്യൂട്ടര്‍ ഉപയോഗം, ഉച്ചഭക്ഷണം, കുടിവെള്ളം, ലൈബ്രറി എന്നിങ്ങനെ എല്ലാ മേഖലകളിലും കേരളം ബഹുദൂരം മുന്നിലാണെന്ന് അവര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നു. ഈ അവസരത്തില്‍ താങ്കള്‍ ഇതുകൂടി പരിശോധിക്കുന്നത് നന്നാവും.

കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള നീതി ആയോഗ് രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട രേഖയിലെ വിവരങ്ങള്‍ താങ്കള്‍ കണ്ടുവോ എന്നറിയില്ല. ഏതായാലും സമഗ്ര ശിക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായും ഫലപ്രദമായും നടപ്പിലാക്കുന്നതില്‍ ഒന്നാമത് കേരളമാണെന്ന് നീതി ആയോഗ് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് എന്നു കൂടി ഓര്‍ക്കുമല്ലോ?

വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്പര്യങ്ങള്‍ക്കനുസൃതമായി പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അടച്ചുപൂട്ടിയ നാല് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനിച്ചതും, ആ തീരുമാനം വളരെ വേഗം നടപ്പിലാക്കിയതും താങ്കള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

പുതുമയാര്‍ന്ന പരിപാടികളിലൂടെ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് നമ്മുടെ എല്ലാവരുടെയും ലക്ഷ്യം. ജനകീയ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ കെട്ടിലും മട്ടിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാനാണ് നമ്മുടെ പദ്ധതി.

താങ്കള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കേരളീയ വിദ്യാഭ്യാസത്തെ പ്രതിഷ്ഠിക്കാനുള്ള ജാഗ്രത്തായ പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ കൂടുതല്‍ ഉത്സാഹത്തോടെ വ്യാപൃതരാകട്ടെ. അപ്പോഴും പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മുടെ നേട്ടങ്ങള്‍ കാണാന്‍ താങ്കള്‍ വീണ്ടും എത്തണേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel