എം. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരെയുളള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി

എം. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരെയുളള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍.വി. രമണയാണ് ഇന്ന് പിന്മാറിയത്. അടുത്ത ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും രമണ വ്യക്തമാക്കി.

അതേസമയം രാകേഷ് അസ്ഥാനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. എം നാഗേശ്വര്‍ റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെ സന്നദ്ധ സംഘടനയായ കോമണ്‍കോസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണയും പിന്മാറി.

ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയും ജസ്റ്റിസ് എകെ സിക്രിയും നേരത്തെ പിന്മാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് രമണയുടെ ബെഞ്ചിന്റെ പരിഗണനയിലെത്തിയത്. പുതിയ സിബിഐ ഡയറക്‌റെ തെരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായതിനാല്‍ ഈ ഹര്‍ജി പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടികാട്ടിയാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്.

ജനുവരി 10ന് അലോക് വര്‍മ്മയ പുറത്താക്കാന്‍ തീരുമാനിച്ച ഉന്നതാധികാര സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ജസ്റ്റിസ് എ കെ സിക്രിയായിരുന്നു. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ജസ്റ്റിസ് എകെ സിക്രി പിന്മാറിയത്. എന്നാല്‍ ചില സ്വകാര്യ കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് എന്‍ വി രമണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.

ഉന്നതാധികാര സമിതിയുടെ തീരുമാനമില്ലാതെ എം നാഗേശ്വര്‍ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി. അതേസമയം രാകേഷ് അസ്ഥാനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി.

അഴിമതി കേസില്‍ കുറ്റാരോപിതനായ രാകേഷ് അസ്താനക്കെതിരെ എഫ് ഐ ആര്‍ നിലനില്‍ക്കെ പുതിയ ചുമതല നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എം എല്‍ ശര്‍മയാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.ജനുവരി 17നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം പുതിയ ഉത്തരവിറക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News