ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊങ്കാല ഉത്സവം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും നിര്‍ദ്ദേശം നൽകി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ മുന്നോരുക്കങ്ങളും മന്ത്രി വിലയിരുത്തി.
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കാനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഉത്സവമേഖലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും, സ്വീവേജ് ശുചീകരണം നടത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു. പൊങ്കാല ഉത്സവം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നൽകി.
3500 പോലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും. രണ്ടായിരം വനിതാ പോലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുക.
സിസി ടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണം നടത്തും. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2250 ജീവനക്കാരെ നിയോഗിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് യോഗത്തില്‍ വ്യക്തമാക്കി.
അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. പ്രത്യേക ട്രെയിന്‍ സര്‍വീസുകളും, കൂടുതല്‍ സ്റ്റോപ്പുകളും ആറ്റുകാല്‍ പൊങ്കാല ദിവസം ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here