എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിക്കാന്‍ ധാരണ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിവന്ന സമരം അവസാനിപ്പാക്കാന്‍ ധാരണ. സമര സമിതി അംഗങ്ങള്‍ സര്‍ക്കാരുമായി നടത്തിവന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.

2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ (Biological Plausible) ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ്.

നേരത്തെ മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നിര്‍ബന്ധമില്ല. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന കൂടി നടത്തിയാകും തീരുമാനമെടുക്കുക.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു.

ചര്‍ച്ചയില്‍ സമരസമിതി പ്രതിനിധികളായ അംബികാസൂതന്‍ മാങ്ങാട്, മുനീസ, കെ. സെമീറ, അരുണി ചന്ദ്രന്‍, കെ. സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍റെയും സാന്നിദ്ധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഈ ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി നടപ്പാക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News