ഓസ്ട്രേലിയന്‍ വിസ ലഭിക്കാനായി പഞ്ചാബ് സ്വദേശികളായ സഹോദരന്‍ സഹോദരിയെ മിന്നുകെട്ടി. ജീവിത പങ്കാളിക്കുള്ള വിസ ലഭിക്കാനാണ് ഓസ്ട്രേലിയയിൽ പെർമെനന്‍റ് റസിഡന്‍റ് സർട്ടിഫിക്കറ്റ് ഉള്ള സഹോദരന്‍ സഹോദരിയെ ഭാര്യയാക്കിയത്.
2012ല്‍ വ്യാജ വിവാഹം പുറത്തറിഞ്ഞത് ഓസ്ട്രേലിയയിൽ താമസമാക്കിയ ഇവരെക്കുറിച്ച് ഒരു ബന്ധു പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്നാണ്.
ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവർ കെട്ടിച്ചമച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
സഹോദരിക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിയമ തടസം കാരണം സാധിച്ചിരുന്നില്ല.
ഇത് മറികടക്കാനാണ് ഇവർ വിവാഹിതരാകുവാൻ തീരുമാനിച്ചത്. ഗുരുദ്വാരയിൽ വിവാഹിതരായതിന്‍റെ സർട്ടിഫിക്കറ്റ് ഇവർ സ്വന്തമാക്കിയിട്ടുണ്ടെന്നും പിന്നീട് ഇത് സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രർ ചെയ്തുവെന്നും കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥൻ ജയ്സിംഗ് പറഞ്ഞു.
ഇവരുടെ അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാരാണ്. വ്യാജ രേഖകൾ നൽകിയാണ് ഇവരും വിദേശത്തേക്കു പോയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
വിദേശ രാജ്യങ്ങളിലെ റസിഡന്‍റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ആളുകൾ താത്ക്കാലികമായി വിവാഹം ചെയ്യുന്നുവെന്ന പരാതികൾ ലഭിക്കാറുണ്ടെന്നും എന്നാൽ സഹോദരി-സഹോദര വിവാഹം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ജയ്സിംഗ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here