ട്രാഫിക്നിയമം ലംഘിച്ച് അതിവ വേഗത്തിൽ കാറോടിച്ച് പോയ താരപുത്രൻ വെട്ടിലായി. പോലീസുകാരും നാട്ടുകാരും ചേർന്നൊരുക്കിയ കെണിയിലാണ് പയ്യൻ കുടുങ്ങിയത്.
വേഗപരിധി ലംഘിച്ച് കാറോടിച്ച നടൻ ബാബുരാജിന്റെ മകൻ അക്ഷയ്‍യെ പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താൻ കൂട്ടാക്കിയില്ല.
കാര്യങ്ങൾ ഇത്രയുമായതോടെയാണ് പൊലീസ് താരപുത്രനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് 24കാരനായ ഇയാളിൽ നിന്നും പൊലീസ് 500 രൂപ പിഴ ഈടാക്കി വിട്ടയച്ചു.
കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിൽ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പത്താംമൈലിന് സമീപം വേഗപരിശോധന നടത്തുകയായിരുന്ന പൊലീസ്, അമിത വേഗതയിലായെത്തിയ ആഢംബര കാറിന് കൈകാണിച്ചു.
എന്നാൽ കാറുടമ നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. കാർ നിര്‍ത്താതെ പോയതോടെ ഹൈവേ പൊലീസ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ വിവരം അറിയിച്ചു.
ഇതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ പൊലീസ്, കാർ തടയാനായി അടിമാലി സെന്റർ ജംഗ്ഷനിൽ നിലയുറപ്പിച്ചു. പൊലീസിന്റെ നാടകീയ നീക്കങ്ങൾ ശ്രദ്ധിച്ച നാട്ടുകാരും കാര്യമറിയാൻ കാത്തുനിന്നു.
ഏകദേശം ഒരുമണിക്കൂർ കറക്കം കഴിഞ്ഞ് അക്ഷയ്യുടെ വാഹനം പന്ത്രണ്ടുമണിയോടെ പോലീസിന്റെയും നാട്ടുകാരുടെയും മുന്നിലേക്ക് ചീറിപ്പാഞ്ഞെത്തി.
ഇക്കുറി കാർ എത്തിയതോടെ പൊലീസും സമീപവാസികളും ചേർന്ന് വാഹനം തടഞ്ഞു. ടൗണിലെ ഗതാഗതക്കുരുക്കില്‍ പെട്ട കാറില്‍ കയറി പോലീസുകാര്‍ വാഹനം സ്റ്റേഷനിലേക്ക് വിട്ടു.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് നടൻ ബാബുരാജിന്റെ മകനാണെന്ന് വ്യക്തമായത്. ബാബുരാജിന്റെ ആദ്യവിവാഹബന്ധത്തിലുള്ള മകനാണ് അക്ഷയ്.
കാർ പരിശോധനയിൽ സംശയാസ്പദമായൊന്നും ഇല്ലാത്തതിനെ തുടർന്ന് അമിത വേഗതയ്ക്ക് പിഴ ഈടാക്കി അക്ഷയ്‌യെ പോലീസ് വിട്ടയച്ചു. കാർ നിർത്താൻ പോലീസ് കൈകാണിച്ചത് താൻ കണ്ടില്ലെന്ന് അക്ഷയ്യുടെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here