“നാളെയൊരിടം വരെ പോവാനുണ്ട്, ഷർട്ടും പാന്റും അലക്കിവെക്കണം. ഇപ്പോൾ വരാം” ഇങ്ങനെയാണ് ഷിഹാബുദ്ദീൻ തന്റെ ഉമ്മയോട് യാത്രപറഞ്ഞിറങ്ങിയത്.
ഒരു ഗ്ലാസ് വെള്ളവും ഉമ്മാടെ കയ്യിൽനിന്നും ചോദിച്ചു മേടിച്ചു കുടിച്ചു. ഗൾഫിൽനിന്നു വന്ന ജീവന്റെ അംശമായ മകൻ ഇങ്ങനെ പറഞ്ഞിറങ്ങിയപ്പോൾ ആ ഉമ്മ നിനച്ചിരുന്നില്ല അത് മടങ്ങി വരവില്ലാത്ത യാത്രയായിരിക്കുമെന്ന്. തന്റെ മകൻ എന്നന്നേക്കുമായി തന്നിൽ നിന്ന് നടന്നകലുകയാണെന്നു ഏതമ്മയ്ക്ക് ചിന്തിക്കാനാവും?
കൊണ്ടോട്ടി പൂക്കോട്ടൂരിൽ ഇന്നലെ പുലർച്ചെയുണ്ടായ കാറപകടത്തിൽ പൊലിഞ്ഞുപോയ മൊറയൂർ കുറുങ്ങാടൻ അബ്ദുൾറസാഖിന്റെ മകൻ ഷിഹാബുദ്ദീനാണ് കുടുംബവും പ്രിയതമയും സ്വന്തക്കാരും കണ്ണ് നിറച്ചൊന്ന് കാണും മുന്നേ പോയിമറഞ്ഞത്. ഞായറാഴ്ച രാത്രിയാണ് ഷിഹാബുദ്ദീൻ ദുബായിൽ നിന്ന് വീട്ടിലെത്തിയത്.
നാടിനെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ മരിച്ച മൂന്നുപേരും ഉറ്റസുഹൃത്തുക്കളായിരുന്നു. മുൻപൊന്നിച്ച് വാർക്കപ്പണിയെടുത്ത മൂവരുടെയും ഒരുമിച്ചുകൂടൽ മോങ്ങത്തായിരുന്നു.
വിവാഹം കഴിഞ്ഞ് നവംബറിലാണ് ഷിഹാബുദ്ദീൻ ദുബായിലേക്ക് പറന്നത്. കാറപകടത്തിൽ മരിച്ച ഉനൈസിന്റെ ഭാര്യ ഗർഭിണിയുമാണ്.
തന്റെ കുഞ്ഞിനെ ഒരുനോക്ക് കണ്ടിട്ട് മതി ഗൾഫിലേക്ക് മടക്കം എന്നായിരുന്നു ഉനൈസിന്റെ തീരുമാനം. എന്നാലതും പൂര്ണതയിലെത്തിയില്ല.
മരിച്ച മുന്ന് ഉറ്റമിത്രങ്ങളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here