റിനീഷ് തിരുവള്ളൂർ
സ്‌നേഹമെന്ന സത്യത്തിന്റെ ദൃശ്യഭാഷ ഇരുണ്ട വെളിച്ചത്തിലിരുന്ന് അനുഭവിക്കുകയായിരുന്നു രണ്ടര മണിക്കൂര്‍.കോഴിക്കോട് കൈരളി തിയ്യറ്ററില്‍ നിന്ന് പേരന്‍പ് കണ്ട് ശ്രുതിയുടെ കൈ മുറുകെ പിടിച്ചാണ് ഞാന്‍ എഴുനേറ്റത്. പിടിവിടാന്‍ കഴിയാത്ത അത്രമേല്‍ കനത്തൊരു സ്‌നേഹം എന്റെ മനസ്സില്‍ പതിപ്പിച്ചൊരു സിനിമ. സിനിമയുടെ ടീം വര്‍ക്കിനെ കുറിച്ചൊന്നും ആലോചിക്കാന്‍ അപ്പോഴെനിക്കായില്ല, മമ്മൂട്ടിയെ കുറിച്ചും ഓര്‍ത്തില്ല.. ഞാന്‍ കണ്ടത് ഒരു സിനിമയാണെന്നതു പോലും മറന്നെന്ന് ചുരുക്കം. (ഇതെല്ലാം സിനിമയെ കുറിച്ചുള്ള തള്ളലാണെന്ന് തോന്നരുത്). അത്രമേല്‍ ആഴത്തില്‍ പതിഞ്ഞൊരു സിനിമ അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ല.
സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം ‘
മഹാകവി കുമാരനാശാന്‍
ഭൂമിയില്‍ ഏറ്റവും വിലപ്പെട്ടത് സ്‌നേഹമാണ്, സ്‌നേഹത്തിന്റെ അന്തസത്ത സത്യം മാത്രമാണ്’
ആശാന്റെ വരികളാണ് പിന്നെയും പിന്നെയും ഈ ചിത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരിക. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഒരു സെമിനാര്‍ ക്ലാസില്‍ ആരാന്റെ കാവ്യങ്ങളില്‍ പി. പവിത്രന്‍ മാഷ് ആവര്‍ത്തിച്ചു പറഞ്ഞതില്‍ മനസ്സില്‍ പതിഞ്ഞ വരികള്‍ ഓര്‍മ്മയില്‍ നിറഞ്ഞു.
തിരക്കഥയില്‍ നിന്ന് തിരശ്ശീലയിലേക്കുള്ള ശാന്തമായ ഒഴുക്കിന്റെ പേരാണ് പേരന്‍പ്.
പ്രകൃതി ക്രൂരമാണ്’, ‘പ്രകൃതി സ്‌നേഹമാണ്’, ‘അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വെച്ച പ്രകൃതി’, ‘പ്രകൃതിയെ നിര്‍വ്വചിക്കാനാവില്ല’ എന്നിങ്ങനെയുള്ള അധ്യായങ്ങള്‍ ഓരോന്നും പ്രകൃതിയുടെയും മനുഷ്യ ഭാവങ്ങളുടെയും സവിശേഷമായ ബന്ധങ്ങളിലൂടെയും തലങ്ങളിലൂടെയാണ് ആവിഷ്‌ക്കരിക്കുന്നത്.
അമുദവന്റെയും (മമ്മൂട്ടി ) മകള്‍ പാപ്പയുടെയും (സാധന) ബന്ധത്തെ കുറിച്ച് ‘സൂര്യനും മഞ്ഞുകട്ടയും പോലെയാണ് ഞങ്ങള്‍ ജീവിച്ചത്’ എന്നാണ് പശ്ചാത്തലത്തില്‍ പറയുന്നത്. സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു പെണ്‍കുട്ടിയാണ് പാപ്പ. അതൊരു രോഗമല്ല ഒരവസ്ഥയാണ്. പെരു മാറ്റത്തിലും ചിന്തയിലും അവര്‍ വ്യത്യസ്തരാണ്.
എല്ലാ വികാരവും അവര്‍ക്കുമുണ്ട്. പാപ്പയുടെ ജൈവികമായ ലൈംഗിക തൃഷ്ണകളെ എത്ര സൂക്ഷമമായാണ് സംവിധായകന്‍ റാം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പ്രകൃതി സത്യമാണെങ്കില്‍ സ്‌നേഹവും ലൈംഗീകതയുമെല്ലാം സത്യമാണെന്ന് ലളിതമായി ഈ സിനിമയില്‍ പറയുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ ലൈംഗിക അവകാശങ്ങളും പ്രശ്‌നങ്ങളും നമ്മുടെ സമൂഹം ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. ഈ സിനിമ അത്തരത്തിലുള്ള ഒരു പ്രശ്‌നത്തെ കൂടെ പ്രേക്ഷകരിലേക്ക് ചര്‍ച്ചയ്ക്കിടുന്നുണ്ട്. കൗമാരകാലത്ത് പ്രണയ/ ലൈംഗീക താല്‍പര്യങ്ങള്‍ ഉണരുന്നത് സ്വാഭാവികമാണ്. ലൈംഗീകമായ വളര്‍ച്ചയുണ്ടാകുന്നതോടെ ഭിന്നശേഷിക്കാരിലും ലൈംഗീക പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഓട്ടിസമുള്ള / ഭിന്നശേഷിയുള്ളവരിലെ ലൈംഗീക തൃഷ്ണയെ അനുചിതമായി കാണുന്നവരുണ്ട്. അതൊരു പ്രശ്‌നമാണ്. മറ്റുള്ളവരെ പോലെ ലൈംഗീകമായ അവകാശങ്ങള്‍ ഉള്ളവരാണ് ഭിന്നശേഷി ക്കാര്‍.
എന്നാല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ/ കൗമാരക്കാരുടെ രക്ഷിതാക്കള്‍ ചില തെറ്റായ ധാരണകള്‍ പുലര്‍ത്തുന്നുണ്ട്. ഈ ചിത്രത്തില്‍ അമുദവനും ഈ പ്രശ്‌നം അലട്ടുന്നു. സംവിധായകന്‍ ഈയൊരു വിഷയത്തെ ഏറെ സൂക്ഷമതയോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ടി.വി മോണിറ്ററില്‍ സിനിമാ നടനെ പ്രണയത്താല്‍ ഉമ്മവെയ്ക്കുന്ന, അടച്ചിട്ട മുറിയില്‍ നിന്ന് ജാലകത്തിലൂടെ യുവാവിനെ വീക്ഷിക്കുന്നതുമെല്ലാം സംവിധായകന്റെ സമഗ്രമായ നിരീക്ഷണമാണ് കാണിക്കുന്നത്.
ആര്‍ത്തവം അശുദ്ധമല്ല / അയിത്തമല്ല എന്നുള്ള പുതിയ കാലത്ത് പ്രസക്തിയുള്ള സാമൂഹ്യ ഇടപെടലുകളെ ഓര്‍മ്മിപ്പിക്കുന്ന ചില ഷോട്ടുകള്‍ ചിത്രത്തിലുണ്ട്. പാപ്പുവിന്റെ ആര്‍ത്തവ സമയവും അച്ഛന്‍ അമുദവന്‍ നല്‍കുന്ന കെയറുമെല്ലാം പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുന്ന രംഗമാണ്.
അച്ഛന് മകളോടുള്ള നിസ്വാര്‍ത്ഥ സ്‌നേഹവും
അടുപ്പവും പിരിമുറക്കത്തോടെ ഇമോഷണല്‍ ഡ്രമാറ്റിക് മികവോടെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യതകളെ സമഗ്രമായി ഒരോ ഫ്രയിമിലും ഒപ്പിയെടുക്കാന്‍ സംവിധായകന്‍ റാമിന് കഴിഞ്ഞിട്ടുണ്ട്. നിസ്സഹായതയുടെ അറ്റത്ത് നില്‍ക്കുന്ന നിറഞ്ഞ സ്‌നേഹമുള്ള അച്ഛന്‍, നോവുകള്‍ പറയാന്‍ ആരുമില്ലാത്ത ഒരാളായി ഭിന്നശേഷിയുള്ള മകള്‍ക്കൊപ്പം ജീവിക്കുന്നു.
നിറം കെട്ടുപോയ ജീവിതമെങ്ങനെയാണ് ഒരാള്‍ അഭിനയിച്ചു കാണിക്കുക ? മകളെ സന്തോഷിപ്പിക്കാന്‍ ഉള്ളില്‍ കനം പോറുന്ന ദു:ഖം ഒളിപ്പിച്ചു വെച്ച് ചിരിക്കുന്നയാള്‍. അമുദവന്‍ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുന്നത് അവിടെയാണ്. മകള്‍ പപ്പുവിനെ സന്തോഷിപ്പിക്കാന്‍ പാട്ടു പാടിയും, നൃത്തം ചെയ്യും പട്ടിക്കുട്ടിയായും മാറുന്ന ആറ് മിനുട്ട് നീളുന്ന ഷോട്ട് മതി മമ്മൂട്ടിയെന്ന അഭിനയ ചാതുര്യത്തെ മനസ്സിലാക്കാന്‍.
പാപ്പയും മീര എന്ന ട്രാന്‍സ്ജന്റര്‍, വിജയലക്ഷമി എന്ന വീട്ടു ജോലിക്കാരി കഥാപാത്രവുമെല്ലാം റാമിന്റെ കാസ്റ്റിങ്ങ് മികവ് കാണിക്കുന്നു. പ്രതിഭകളുടെ ഒത്തുചേരലാണ് ഈ ചിത്രം. ഓരോ സീനിലും മൗലികമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും തിരക്കഥ ആവശ്യപ്പെടുന്ന മികച്ച ഷോട്ടുകളും ലൈറ്റിംങ്ങും തേനി ഈശ്വരിന്റെ ച്ഛായാഗ്രഹണത്തില്‍ കാണാനാവും.
പേരന്‍പ് എല്ലാവരും കാണാന്‍ പറയുന്നതിന് എനിക്കൊരു കാരണമുണ്ട്. ഈ ചിത്രം ആര്‍ദ്രമായ സ്‌നേഹമാണ് പറയുന്നത്. മനുഷ്യാവസ്ഥയുടെ മൂര്‍ത്തമായ ആവിഷ്‌ക്കാരമാണ്, ജീവിതമാണ്, ലിംഗനീതിയുടെ രാഷ്ട്രീയമാണ്.
നിറഞ്ഞൊഴുകുന്ന സ്‌നേഹമാണീ സിനിമ. കറ കളഞ്ഞ സ്‌നേഹം മനുഷ്യന് സാദ്ധ്യമായിട്ടുള്ളതാണ്. സ്‌നേഹം എന്നുപറഞ്ഞാല്‍, അത് രണ്ടുപേര്‍ തമ്മിലുള്ള ഒരു ഇടപാടല്ല.അത് നമ്മുടെ തന്നെ ഉള്ളില്‍ സംഭവിക്കുന്ന ഒന്നാണ്. നമ്മുടെ അഹങ്കാരങ്ങള്‍ രണ്ടര മണിക്കൂര്‍ സമയത്തേക്ക് തിയറ്ററിനു പുറത്ത് അഴിച്ചു വെച്ച് ഈ സിനിമ കാണുക.. മനസ്സ് നവീകരിക്കപ്പെടും കൂടുതല്‍ പ്രകാശമുള്ളതാവും ….
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here