പൃഥ്വിരാജിനും ശ്യാം പുഷ്‌കരിനും പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി അപര്‍ണ ബാലമുരളിയും

തിരുവനന്തപുരം: സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് നടി അപര്‍ണ ബാലമുരളി. സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.

ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സ്ഥാനം നേടിയ നടിയാണ് അപര്‍ണ. പിന്നണി ഗായിക കൂടിയായ താരം നായികയായ അള്ള് രാമേന്ദ്രനും തമിഴ് ചിത്രം സര്‍വം താള മയവും ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് ബ്ലെസി ടീമിന്റെ വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന ആടുജീവിതത്തിലും പ്രധാന വേഷത്തില്‍ അപര്‍ണയുണ്ട്.

ഉടന്‍ തിയേറ്ററിലെത്തുന്ന കാളിദാസ് ജയറാം നായകനാവുന്ന ജിത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയിലും നായിക വേഷത്തില്‍ അപര്‍ണയാണ്. പൃഥ്വിരാജ് തുടങ്ങിയ സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന സിനിമയുടെ ഭാഗമാവില്ലെന്ന ചര്‍ച്ചയ്ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം തിരക്കഥകൃത്ത് ശ്യാം പുഷ്‌കറും രംഗത്ത് വന്നിരുന്നു.

തന്റെ രചനകളില്‍ സ്ത്രീ വിരുദ്ധത ആഘോഷമാക്കുന്ന രംഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് പുതു നിരയിലെ ശ്രദ്ധേയനായ ശ്യാം നിലപാട് സ്വീകരിച്ചത്. അള്ള് രാമേന്ദ്രന്‍ സിനിമയുടെ പ്രവര്‍ത്തകരായ ആഷിക് ഉസ്മാന്‍, കൃഷ്ണ ശങ്കര്‍, ചാന്ദിനി ശ്രീധരന്‍ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here