കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം; കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍

കോട്ടയം: കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പ്രോസിക്യൂഷന്‍.

കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ തട്ടിക്കൊണ്ടു പോയതെന്നും ഇതിന്റെ തെളിവുകള്‍ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയെന്നുമാണ് പ്രാഥമിക വാദം ആരംഭിച്ചയുടന്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

കെവിന്റെ മൃതദേഹം കണ്ടെത്തിയത് അരയ്ക്കൊപ്പം മാത്രം വെള്ളമുള്ള തോട്ടിലാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി പുഴയില്‍ ചാടിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

ഗൂഢാലോചന ഭീണിപ്പെടുത്തല്‍ തട്ടിക്കൊണ്ടുപോയി വിലപേശല്‍ കൊലപാതകം, അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടത്.

കെവിന്‍ ജോസഫിന്റെ ഭാര്യാ സഹോദരന്‍ സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരടക്കം പതിമൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന്റെ പിതാവ് ജോസഫും കോടതിയില്‍ വാദം കേള്‍ക്കാനെത്തി.

പ്രാഥമിക വാദം ഈ മാസം ഇരുപത്തിരണ്ടിന് തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News