ആലുവ പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.പോസ്റ്റ്മോര്‍ട്ടത്തിന്‍റെ വിശദമായ വിവരങ്ങള്‍ പോലീസിന് ഇന്ന് ലഭിക്കും.
ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ആലുവ മംഗലപുഴ പാലത്തിനടുത്ത് വിൻസെഷൻ സെമിനാരിയുടെ കടവിൽ, കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടത്.
പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞുകെട്ടിയ ശേഷം കരിങ്കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പൊലീസെത്തി കരയിലെത്തിച്ചതോടെ മൃതദേഹം യുവതിയുടേതെന്ന് സ്ഥിരീകരിച്ചു.
ഏകദേശം മുപ്പതിനും 40നുമിടയിൽ പ്രായവും 154 സെന്റിമീറ്റർ ഉയരുവുള്ള യുവതിയുടെ വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. ലെഗിൻസും ടി ഷർട്ടുമാണ് ധരിച്ചിരുന്നത്.
ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയതോടെ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളനുസരിച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മറുനാട്ടുകാരിയല്ലെന്നാണ് പോലീസ് കരുതുന്നത്.
അതേ സമയം കഴിഞ്ഞ നാളുകളില്‍ കാണാതായ യുവതികളുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഇവരെക്കുറിച്ചും അന്വേഷണം നടത്തിവരികയാണ്.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ഇന്ന് ലഭിക്കും. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും പോലീസിന്‍റെ തുടര്‍ നടപടികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here