പെരിയാറില്‍ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; ലൈംഗിക ബന്ധത്തിന്റെ സൂചന, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല

കൊച്ചി: പെരിയാറില്‍ കരിങ്കല്ലില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരിക്കുകളുമില്ല. ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെയാണ് വായില്‍ തിരുകി കയറ്റിയിരുന്നത്. സമീപനാളുകളില്‍ കാണാതായ യുവതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്.

ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. മുഖത്തിലോ കഴുത്തിലോ ബലം പ്രയോഗിച്ചാണോ വായില്‍ തുണി തിരുകി കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. യുവതിയുടെ വായില്‍ ചുരിദാറിന്റെ ഒരു ബോട്ടം അപ്പാടെയാണ് തിരുകി കയറ്റിയിരുന്നത്.

എന്നാല്‍ മറ്റ് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. മൃതദേഹത്തില്‍ ഒടിവോ ക്ഷതങ്ങളോ പരിക്കുകളോ ഇല്ല. ലൈംഗിക ബന്ധത്തിന്റെ സൂചനകള്‍ ഉണ്ടെങ്കിലും അടുത്തെങ്ങും നടന്നതിന്റെയോ അതിക്രമം ഉണ്ടായതിന്റെയോ ലക്ഷണങ്ങളില്ല.

നഖം വെട്ടിയിരിക്കുന്നത് മുതല്‍ മുടി കളര്‍ ചെയ്തിരിക്കുന്നതുവരെ നോക്കിയാല്‍ സൗന്ദര്യം നന്നായി ശ്രദ്ധിച്ചിരുന്ന യുവതിയാണെന്ന് വ്യക്തം. എന്നാല്‍ മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഒരു തരി പോലും ഇല്ലാത്തത് സംശയത്തിന് ഇടയാക്കുന്നുണ്ട്.

കാത് തുളച്ചതായി കാണാമെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. ചൊവ്വാഴ്ച രാത്രിയോടെ പെരിയാറില്‍ കണ്ടെത്തിയ രണ്ട് ദിവസത്തോളം പഴക്കമുളള ശരീരമാണ് പൊലീസ് സര്‍ജന്‍ എ കെ ഉന്മേഷിന്റെ നേതൃത്വത്തിലുളള സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. 25നും 40നും ഇടയിലാണ് യുവതിയുടെ പ്രായമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ കാണാതായ സമാന ലക്ഷണങ്ങളുളള യുവതികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നീളുന്നത്. പരാതികള്‍ വന്നിട്ടുളള കേസുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പരിശോധിച്ച് യുവതി ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News