നാരോത്ത് ദിലീപന്‍ വധം; 9 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി; പ്രതികള്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍; ശിക്ഷാ വിധി 16ന്

തലശേരി: പേരാവൂര്‍ വിളക്കോട്ടെ സിപിഐഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഡിഎഫുകാരായ ഒമ്പതു പ്രതികള്‍ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക് കോടതി (മൂന്ന്) കണ്ടെത്തി.

പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ് (കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തിലെ പോപ്പുലര്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥി ), പാനേരി ഗഫൂര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഏഴുപേരെ വെറുതെ വിട്ടു.

2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം.

ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി വരിക്കാരെ ചേര്‍ത്ത ശേഷം സുഹൃത്തുക്കളും അയല്‍വാസികളുമായ പി കെ ഗിരീഷ്, കുറ്റേരി രാജന്‍ എന്നിവരോടൊപ്പം രാത്രി എട്ടരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ പതിയിരുന്ന എന്‍ഡിഎഫ് ക്രിമിനല്‍ സംഘം മഴു, വടിവാള്‍ തുടങ്ങിയ മാരമായുധങ്ങളുമായി ആക്രമിച്ചത്.

തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീപ്പില്‍ ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗിരീഷിനും രാജനും സാരമായി പരിക്കേറ്റിരുന്നു. ഇവരുള്‍പ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ വിസ്തരിച്ചു.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മാത്യൂ, അഡ്വ. ജാഫര്‍ നല്ലൂര്‍ എന്നിവര്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News