മുംബൈയില്‍ 16 കാരിയെ ബലാത്സംഗം ചെയ്ത 60 വയസ്സ്‌കാരന്‍ അറസ്റ്റില്‍

മുംബൈ: വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങി ഓടി പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 16 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സൗത്ത് മുംബൈയിലെ സേവ്രിയില്‍ താമസിക്കുന്ന യുവതി വീട്ടില്‍ വൈകിയെത്തിയതിന് തുടര്‍ന്നുണ്ടായ വഴക്കില്‍ രാത്രി വീട് വിട്ടു ഇറങ്ങുകയായിരുന്നു.

രാത്രി ഏറെ വൈകിയെത്തിയതിനാണ് ചേച്ചി ചോദ്യം ചെയ്യുകയും കരണത്ത് അടിക്കുകയും ചെയ്തത്. ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ട്രെയിന്‍ പിടിച്ചു പന്‍വേല്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു.

അസമയത്ത് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കാനെത്തിയതായിരുന്നു ഗണേഷ് കൃഷ്ണ ഷെട്ടി (60). താന്‍ അനാഥയാണെന്നും ഒരു ജോലിക്ക് വേണ്ടി അലയുകയാണെന്നും പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ ഷെട്ടി ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോകുന്നത്.

ലോഡ്ജില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിര്‍ത്താതെ കരയുവാന്‍ തുടങ്ങിയതോടെ ഇയാള്‍ തിരിച്ചു പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ആഹാരം വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു ഷെട്ടി പുറത്തു പോയ സമയത്താണ് കരഞ്ഞു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ റെയില്‍വേ പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

നടന്ന സംഭവങ്ങളെല്ലാം പെണ്‍കുട്ടി പോലീസിനെ ധരിപ്പിച്ചു. പിന്നീട് ആഹാരവുമായി തിരിച്ചെത്തിയ ഷെട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തട്ടി കൊണ്ട് പോകലിനും ബലാത്സംഗത്തിനും കേസ് ചാര്‍ജ് ചെയ്തു. ഫെബ്രുവരി 25 ന് കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here