ആരുമില്ലാത്തവര്‍ക്ക് ഷേര്‍ളിയുണ്ടെന്ന് ഭാഗ്യലക്ഷ്മി; ആരാണ് ഷേര്‍ളി ?

തിരികെ ഒന്നും ലഭിച്ചില്ലെങ്കിലും എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിച്ച ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. വലിയ മനസ്സുള്ള വലിയ മനുഷ്യരാണവര്‍. അവരെ നമ്മള്‍ തിരിച്ചറിയുന്നില്ല. പരിചയമില്ലാത്തവരോട് പോലും വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തുന്നവരുടെ കാലത്ത് അവിചാരിതമായി ഹൃദയത്തിലേക്ക് കയറി വന്ന ഷേര്‍ലിയെന്ന സുഹൃത്തിനെക്കുറിച്ച് എഴുതുകയാണ് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:

‘എന്തെങ്കിലും ആവശ്യത്തിനായി സെക്രട്ടറിയേറ്റില്‍ പോകുമ്പോള്‍ കാര്‍ പാര്‍ക്കിംഗിനായി എന്നെ സഹായിക്കാനായി ഓടി വരുന്ന ഒരു വനിതാ പോലീസുണ്ട്. ഷേര്‍ളി..ഓടി നടന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് കാണാം.
കുറേ തവണ പരിചയപ്പെട്ടതിന് ശേഷം ഞാന്‍ എന്റെ മൊബൈല്‍ നം കൊടുത്തു അവരുടെ നം വാങ്ങി..സെക്രട്ടേറിയറ്റ് ല്‍ പോകുമ്പോള്‍ ഓടി വരും സംസാരിക്കും.എപ്പോള്‍ കണ്ടാലും ഒരു ചോക്കലേറ്റ് തരും.
എന്തോ അവര്‍ക്കെന്നോട് വല്ലാത്തൊരു സ്‌നേഹമാണ്..ഈയിടെ വെറുതേ എന്നെ വിളിച്ചു. മാഡം വിഷമത്തിലാണോ എന്ന് ചോദിച്ചു..സത്യത്തില്‍ ഞാന്‍ വിഷമത്തിലായിരുന്നു..പക്ഷേ ഞാന്‍ പറഞ്ഞു ഏയ് ഇല്ലല്ലോ,എന്താ ?അല്ല എനിക്കങ്ങനെ തോന്നി..വിഷമിക്കേണ്ട ട്ടോ എന്ത് വിഷമം വന്നാലും ഞാനുണ്ട് കൂടെ.
ങേ ഞാന്‍ ഞെട്ടി പോയി..ഇവര്‍ ആരാണ്,ഈയിടെ മാത്രം പരിചയപ്പെട്ട സ്ത്രീ..
എന്താണ് ഇവര്‍ക്ക് എന്നോട് ഇത്ര സ്‌നേഹം.
യാതൊന്നും പ്രതീക്ഷിക്കാതെ ഇവര്‍ക്കെങ്ങനെ ഇങ്ങനെ സ്‌നേഹിക്കാന്‍ കഴിയുന്നു.
ഇന്ന് ഷേര്‍ളി വിളിച്ചു,ആ കല്യാണത്തിന് വരുന്നുണ്ടോ മാഡം?
,ഉണ്ട്,എന്തേ?
ഞാനും വരും കാണാം.എന്ന് പറഞ്ഞു വെച്ചു..
ഞാന്‍ ചെന്നപ്പോള്‍ ഓടി വന്നു കാര്‍ പാര്‍ക്ക് ചെയ്യാന്‍ എന്നെ സഹായിച്ചു.
ഡ്യുട്ടിയിലൊന്നുമല്ല..വെറുതെ.കല്യാണത്തിനു വന്നു എന്നേയുളളു.
മാഡത്തിന് ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്.ഒരു പൊതി എന്റെ കൈയില്‍ തരുന്നതിന് മുമ്പ് ഷേര്‍ലി ചോദിച്ചു മേഡത്തിന്റെ വീട്ടില്‍ ഭഗവദ്ഗീതയുണ്ടോ?
ഉണ്ട്.
ബൈബിള്‍ ഉണ്ടോ?
ഉണ്ട്. എന്താ ഷേര്‍ളി
ഇത് ഉണ്ടാവാന്‍ വഴിയില്ല, ഇതെന്റെ വകയായി ഇരിക്കട്ടെ, എന്ന് പറഞ്ഞു ആ പൊതി നീട്ടി..ഞാന്‍ ആകാംക്ഷയോടെ തുറന്ന് നോക്കി. വിശുദ്ധ ഖുറാന്‍. ഒപ്പം ഒരു ഫൈവ് സ്റ്റാര്‍ ചോക്കലേറ്റും
ഞാന്‍ അത്ഭുതത്തോടെ ഷേര്‍ളിയെ നോക്കി..കുറേ കാലമായി വായിക്കണമെന്ന് കരുതിയ ഒരു ഗ്രന്ഥം..
എന്തേ ഇതെനിക്ക് സമ്മാനിക്കണമെന്ന് തോന്നിയത് ഞാന്‍ ചോദിച്ചു.
ഒന്നുമില്ല ബൈബിളും ഗീതയും ഖുറാനും ഒന്നിച്ച് തരാനായിരുന്നു ആഗ്രഹം.
ഇത് വായിക്കണേ മേഡം..ഞാനൊരു ക്രിസ്ത്യാനി ആണ്..പക്ഷേ ഇത് മൂന്നും ഞാന്‍ വായിക്കും.
ഞാന്‍ ഷേര്‍ളിയെ സ്‌നേഹത്തോടെ നോക്കി.
കാറ് പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി.ഞാനും ഷേര്‍ളിയും കൂടി നടന്നു. പൊളളുന്ന വെയില്‍.ഷേര്‍ളി കുട പിടിച്ചു.റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഞാന്‍ ഷേര്‍ളിയുടെ തോളില്‍ കൈയ്യിട്ട് നടന്നു..കല്യാണ സ്ഥലത്തെ തിരക്കില്‍ ഷേര്‍ളിയെ പിന്നെ കണ്ടില്ല..രാത്രി ഷേര്‍ളി എന്നെ വിളിച്ചു..മാഡം വീട്ടിലെത്തിയോ?
എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണേ..
മാഡത്തിന് ഒരു കാര്യമറിയോ..എനിക്ക് മാഡത്തിനെ ഒരുപാട് ഇഷ്ടമാണ്.
എന്താണെന്ന് എനിക്കറിയില്ല…

ഒരു പതിനഞ്ചു വര്‍ഷം മുമ്പ് കനകക്കുന്ന് കൊട്ടാരത്തിന്റെ അവിടെ മാഡം കാര്‍ പാര്‍ക്ക് ചെയ്യുമ്പോ ഞാന്‍ ഓടി വന്നു ഫോണ്‍ നം ചോദിച്ചു. സോറി എന്ന് പറഞ്ഞു മാഡം പോയി..അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു.
എന്നെങ്കിലും ഈ മാഡം ഞാന്‍ ചോദിക്കാതെ എനിക്ക് ഫോണ്‍ നം തരും.
എന്നെ തിരിച്ചു സ്‌നേഹിക്കും..സ്‌നേഹിപ്പിക്കും. അതേ പോലെ മാഡം എനിക്ക് ഫോണ്‍ നം തന്നു..ഞാന്‍ ചോദിക്കാതെ.
ഇന്ന് നമ്മള്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ മാഡം എന്റെ തോളില്‍ കൈയ്യിട്ട് അണച്ച് പിടിച്ചാണ് നടന്നത്..കണ്ടോ മാഡത്തിന് എന്നോട് സ്‌നേഹമുണ്ടായല്ലോ..ആരുമില്ല എന്നൊന്നും വിചാരിക്കല്ലേ മാഡം,എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാല്‍ ഞാന്‍ ഓടി വരും..ഭഗവദ് ഗീതയും ബൈബിളും വായിക്കുന്ന പോലെ ഖുറാനും വായിക്കണേ മാഡം..ഞാനൊരു ക്രിസ്ത്യാനി ആണെങ്കിലും ഞാനിതെല്ലാം വായിക്കും.

നമുക്ക് എല്ലാവരേയും സ്‌നേഹിക്കാം അല്ലേ മാഡം..ഷേര്‍ളി സംസാരിക്കുന്നത് ഞാന്‍ കേട്ടുകൊണ്ടിരുന്നു..അവര്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി..
തിരികെ ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരേയും സ്‌നേഹിക്കുന്ന
എത്ര വലിയവരുണ്ട് നമുക്ക് ചുറ്റും.നമ്മള്‍ കാണുന്നില്ലെന്നേയുളളു..
യാതൊരു കാരണവുമില്ലാതെ മറ്റുളളവരോട് വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തുന്നവര്‍ പരിചയമില്ലാത്തവരെ പോലും തെറി വിളിക്കുന്നവര്‍ ഉളള നാട്
പ്രളയത്തില്‍ മുങ്ങി പോവാത്തത് വെറുതെയല്ല..ഇങ്ങനെയുള്ള നല്ല മനുഷ്യര്‍ ഇവിടെ ഉളളതുകൊണ്ട്തന്നെയാണ്..’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News