ഈ വഴിയേ നാട് ഇനിയും മുന്നോട്ടുപോകും, പുതിയ ഒരു കേരളത്തെ പടുത്തുയര്‍ത്തും – സംസ്ഥാനസര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

2016 മെയ് 25ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത് പ്രകടനപത്രികയിലൂടെ കേരളീയര്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അഞ്ചുവര്‍ഷംക്കൊണ്ട് നടപ്പാക്കേണ്ട അവയില്‍ മിക്കവാറും എല്ലാംതന്നെ രണ്ടേമുക്കാല്‍ വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ സാധിച്ചു എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും സന്തോഷം പകരുന്ന വസ്തുത. വാഗ്ദാനങ്ങള്‍ നിറവേറ്റിയ സര്‍ക്കാര്‍ നവകേരള നിര്‍മാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മൂന്നാം വാര്‍ഷികമെത്തുന്നത്.

സമഗ്രവികസനം

സര്‍വതലസ്പര്‍ശിയും സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായതുമായ സമഗ്രവികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, അതേസമയം വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് ഭംഗംവരാത്ത വിധത്തില്‍ നടപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമരുളുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയൊരുക്കുന്നതുമായ ദ്വിമുഖ തന്ത്രമാണ് സര്‍ക്കാര്‍ അവലംബിച്ചത്. അഴിമതിരഹിതമതനിരപേക്ഷവികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ ആ മൂല്യങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും യാഥാര്‍ഥ്യമാക്കുന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളില്‍ നാം കണ്ടത്.

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം നടപ്പാക്കി എന്നത് പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് കഴിഞ്ഞ രണ്ടുവര്‍ഷവും ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചു. മൂന്നാംവര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കി എന്നത് പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എന്ന നിലയിലാണ് ഇത് ചെയ്തത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് രാജ്യം ഭരിക്കുന്നവര്‍തന്നെ കരുതുന്ന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ വ്യത്യസ്തവും മാതൃകാപരവുമായ മുന്‍കൈ എടുക്കുന്നത് എന്നത് ഓര്‍ക്കണം.

ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിന്റെ അറുപതാം വാര്‍ഷികത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സ്വാഭാവികമായും ഞങ്ങളെ നയിക്കുന്നത് ആദ്യ കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളാണ്. ഭൂപരിഷ്‌കരണത്തിലൂടെയും കുടികിടപ്പവകാശം നല്‍കിയതിലൂടെയും വിദ്യാഭ്യാസനിയമം നടപ്പാക്കിയതിലൂടെയും കേരളസമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു ഇ എം എസ് മന്ത്രിസഭ. അതോടൊപ്പം ആരോഗ്യമേഖലയിലെ സാര്‍വത്രിക ഇടപെടലുകള്‍ കൂടിയായപ്പോള്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയായും ലോകമാകെ ശ്രദ്ധിക്കുന്ന ഒരു നാടായും വളര്‍ന്നു. പുതിയ കാലത്തിന് അനുയോജ്യമായ വിധത്തില്‍ അതിന്റെയൊക്കെ തുടര്‍ച്ച സാധ്യമാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ദൗത്യം.

പ്രകടനപത്രികയില്‍ നാം പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാംതന്നെ ഏകദേശം പൂര്‍ത്തിയാക്കാന്‍ 1000 ദിവസംകൊണ്ട് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. ഹൈവേ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ല്‍ പൈപ്പ് ലൈന്‍, എല്‍എന്‍ജി ടെര്‍മിനല്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, നാഷണല്‍ വാട്ടര്‍ വേ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പാക്കാനാണ് ശ്രദ്ധിച്ചത്. ഏതു സര്‍ക്കാരിനും അസാധ്യമായത് എന്ന് പല സാമൂഹ്യരാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയ പദ്ധതികളായിരുന്നു ഇതില്‍ പലതും. എല്ലാ പ്രതികൂലഘടകങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ മറികടന്ന് അസാധ്യമായതിനെ സാധ്യമാക്കുകയായിരുന്നു സര്‍ക്കാര്‍.

അതിനോടൊപ്പം കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാലു മിഷന്‍ ആര്‍ദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയകരമായി നടപ്പാക്കുകയാണ്. ആരോഗ്യമേഖലയിലെ ഇടപെടലുകള്‍ നിപാ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കി. സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ജില്ലാതാലൂക്ക് ആശുപത്രികളില്‍വരെ ലഭ്യമാക്കി. രണ്ടു വര്‍ഷംകൊണ്ട് മൂന്നേകാല്‍ ലക്ഷം കുട്ടികള്‍ പൊതു വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പുതുതായി ചേരുന്നവിധം വിദ്യാഭ്യാസമേഖലയെ നവീകരിച്ച് പൊതുസമൂഹത്തിന് സ്വീകാര്യവും പുതിയകാലത്തിന് ചേരുന്നതുമാക്കി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ ഭവനരഹിതരായി ആരുംതന്നെ ഉണ്ടാവുകയില്ല എന്ന വിധത്തില്‍ ഭവനനിര്‍മാണ മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചു. സംസ്ഥാനത്തെയാകെ വെളിയിട വിസര്‍ജന വിമുക്തമാക്കാനും നൂറുശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും നമുക്ക് കഴിഞ്ഞു.

നമ്മുടെ ചെറുപ്പക്കാര്‍ക്ക് ആവശ്യമായ തൊഴിലുകള്‍ കേരളത്തില്‍ത്തന്നെ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തില്‍ ഐടി മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി ഐടി പാര്‍ക്കുകളിലെ വിസ്തീര്‍ണം ഒരുകോടി ചതുരശ്ര അടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. അതിന്റെ പകുതിയോളം ഇതിനോടകം വര്‍ധിപ്പിച്ചിട്ടുണ്ട്. നിസ്സാന്‍, ഫുജിസ്റ്റ്‌സു തുടങ്ങിയ കമ്പനികള്‍ കേരളത്തില്‍ വന്നു എന്നത് വലിയ നേട്ടമാണ്.

പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയത്തക്കവിധം പൊതുമേഖലയെയും പരമ്പരാഗത മേഖലയെയും ശക്തിപ്പെടുത്തുന്ന നടപടികളുമുണ്ടായി. ഒറ്റവര്‍ഷം കൊണ്ടുതന്നെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒട്ടേറെ എണ്ണത്തെ ലാഭത്തിലാക്കി എന്നതും കേന്ദ്രം അടച്ചുപൂട്ടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു എന്നതും കയര്‍, കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു എന്നതും എടുത്തുപറയേണ്ട നേട്ടങ്ങളാണ്. എല്ലാവിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കി

നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സാമൂഹ്യക്ഷേമ മേഖലകളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്‍വാങ്ങുന്ന സാഹചര്യത്തില്‍പോലും രാജ്യത്തിനുതന്നെ മാതൃകയാകത്തക്ക വിധത്തില്‍ പ്രതിമാസം 1200 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചു എന്നത് ഇടതുപക്ഷം ജനപക്ഷമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സവിശേഷമായി കൈകാര്യം ചെയ്യാന്‍ അവര്‍ക്കായി ഒരു പ്രത്യേകവകുപ്പ് ആരംഭിച്ചതോടൊപ്പം അവരുടെ സുരക്ഷ മുന്‍നിര്‍ത്തി പിങ്ക് പട്രോളും ഷീലോഡ്ജും മറ്റും യാഥാര്‍ഥ്യമാക്കി.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഒരു പ്രത്യേക നയം നടപ്പാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതുയിടങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതും ദളിത് വിഭാഗങ്ങളിലുള്‍പ്പെടെയുള്ള പിന്നോക്കക്കാരെ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളില്‍ ശാന്തിക്കാരായി നിയമിച്ചതും ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം നല്‍കിയതും എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കുന്നതും ദുര്‍ബലവിഭാഗങ്ങളെ പ്രത്യേകമായി കരുതുന്നതുമായ വികസന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത് എന്നാണ് വ്യക്തമാക്കുന്നത്. ഭരണനിര്‍വഹണത്തിന്റെയും ക്രമസമാധാനത്തിന്റെയും കാര്യങ്ങളില്‍ കേരളം ഈ സര്‍ക്കാരിന്റെ കാലയളവില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് നാം കണ്ടത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കും സമാധാനപരമായി അനുഭവിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. കഴിഞ്ഞവര്‍ഷം പദ്ധതിനിര്‍വഹണത്തിന് നീക്കിവച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടായി.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കേന്ദ്രത്തിലെ തൊഴിലുകള്‍ കുറഞ്ഞു എന്ന വാര്‍ത്ത ഈയടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍, കേരളത്തിലാകട്ടെ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുലക്ഷത്തോളം പേര്‍ക്കാണ് പിഎസ്സി വഴി നിയമനം നല്‍കിയത്. ഇരുപതിനായിരത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. തൊഴില്‍നിയമന രംഗങ്ങളിലെ മരവിപ്പിനെ സര്‍ക്കാര്‍ മുറിച്ചുകടന്നു. തൊഴിലിടങ്ങളില്‍ തൊഴിലാളിക്ക് ഇരിക്കാനുള്ള അവകാശം നല്‍കുന്ന ഇടപെടല്‍ നടത്താന്‍ കഴിഞ്ഞു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യനന്മയ്ക്കും സാമൂഹ്യപുരോഗതിക്കുമായി പ്രയോജനപ്പെടുത്തുന്ന നയമാണ് സര്‍ക്കാരിനുള്ളത്. അതോടൊപ്പം നമ്മുടെ വൈദ്യശാസ്ത്രരംഗത്തെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. ആയുര്‍വേദ ചികിത്സയ്ക്കായും മറ്റും നിരവധിയാളുകളാണ് വിദേശത്തുനിന്ന് വരുന്നത്. മറ്റൊരു വലിയ സാധ്യതാമേഖലയാണ് ടൂറിസം. നമ്മുടെ നാടന്‍കലകളും വിഭവങ്ങളും മറ്റും അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവരെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകള്‍ നടത്തുകയാണ്.

പുതിയ സാധ്യതകള്‍

സോളാര്‍ പോലെയുള്ള പാരമ്പര്യേതര ഊര്‍ജത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദ വികസന മാതൃകകള്‍ അവലംബിക്കുകയാണ് നാം. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനരംഗത്ത് കേരളം പുതിയ ചുവടുവയ്പ്പു നടത്തുകയാണ്. ഹാര്‍ഡ് വെയര്‍ ഉല്‍പ്പാദന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വന്തം കംപ്യൂട്ടര്‍ വിപണിയിലെത്തുകയാണ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ലൈഫ് സയന്‍സസ് പാര്‍ക്ക് എന്നിവ യാഥാര്‍ഥ്യമാക്കുന്നത് അറിവിലധിഷ്ഠിതമായ പുതിയ സാധ്യതകള്‍ തുറന്നുവയ്ക്കുകയാണ്. നമ്മുടെ നാട്ടില്‍ ശക്തമായ സഹകരണ മേഖലയുണ്ട്. സഹകരണ മൂല്യങ്ങളിലധിഷ്ഠിതമായി പുത്തന്‍ വളര്‍ച്ചാ മേഖലകളില്‍ തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. കേരളാബാങ്ക് ഈ വര്‍ഷം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ പൊതു വികസനവുമായി സംസ്ഥാനത്തെ സഹകരണ മേഖലയെയും കേരളത്തിലെ ജനങ്ങളെ ആകെയും കൂടുതല്‍ ബന്ധിപ്പിക്കാന്‍ കഴിയും.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ കാതലായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുക ഉല്‍പ്പാദന മേഖലകളിലെ ഇടപെടലുകളില്‍ കൂടിയാണ്. ഇവിടെ ഏറ്റവുമധികം സാധ്യതയുള്ളത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും സമുദ്ര ഉല്‍പ്പന്നങ്ങളുടെയും മറ്റും മൂല്യവര്‍ധനയിലൂടെയാണ്. അതോടൊപ്പം കേരളത്തിലെ കമ്പോളത്തിനുവേണ്ടി ഉല്‍പ്പാദിപ്പിക്കുന്നതിലൂടെയുമാണ്. ആ മേഖലകളില്‍ ഊന്നിയാല്‍ മാത്രമേ നമുക്കാവശ്യമായ തൊഴിലവസരങ്ങള്‍ തദ്ദേശീയമായി ലഭ്യമാക്കാന്‍ കഴിയുകയുള്ളു.

അതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരം വികസന പ്രവര്‍ത്തങ്ങങ്ങളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ലോക കേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്താവുന്ന ഡയ്‌സ്‌പോറ ബോണ്ടുകളും കെഎസ്എഫ്ഇ ചിട്ടികളും ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. സമാനതകളില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഒക്കെ ഇടയില്‍ പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളില്‍ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നില്‍ക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിലെ നമ്മുടെ ഏറ്റവും വലിയ നേട്ടം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കേരളം അതിജീവിച്ചത്. അതേത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നാം.

ഒത്തൊരുമയോടെ നാം മുന്നേറിക്കൊണ്ടിരുന്ന ഈ ഘട്ടത്തില്‍ നമ്മുടെ ഒരുമയെ തകര്‍ക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും പതിനെട്ടാം നൂറ്റാണ്ടിന്റെ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിത ശ്രമങ്ങള്‍ നടന്നു. എന്നാല്‍, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് നാം കണ്ടത്. ആ പ്രക്രിയക്ക് ചാലകശക്തിയായിനിന്ന് നവോത്ഥാനത്തിന്റെ പുതുതുടര്‍ച്ചകള്‍ സാധ്യമാക്കാന്‍ കഴിഞ്ഞു.

കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കുംമാത്രം പ്രയോജനപ്പെടുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അഞ്ചുവര്‍ഷം കൊണ്ട് ഒരു സര്‍ക്കാരിനു സാധാരണ ചെയ്യാന്‍ കഴിയുന്നതിലുമപ്പുറമാണ് ആയിരം ദിവസംകൊണ്ട് ഈ സര്‍ക്കാര്‍ ചെയ്തത്. അതിനു സഹായകരമായത് കേരളജനതയുടെ
ഒത്തൊരുമയാണ്.

പ്രതികൂല ഘടകങ്ങളുടെ മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായ ഒരു ഘട്ടത്തിലാണ്, അവയെ മറികടന്ന് കേരളം അഭിമാനകരമായ നേട്ടങ്ങള്‍ ഈ രണ്ടേമുക്കാല്‍ വര്‍ഷക്കാലയളവില്‍ കൈവരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവുംവലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സാമ്പത്തികനയം, സംസ്ഥാന താല്‍പ്പര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്രസമീപനങ്ങള്‍, നോട്ടുനിരോധനം, പ്രകൃതിദുരന്തത്തിന് അര്‍ഹമായ സഹായം നിഷേധിക്കല്‍, കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിരാകരിക്കല്‍ തുടങ്ങിയ എത്രയോ അധികമായിരുന്നു പ്രതികൂലഘടകങ്ങള്‍. അവയ്ക്ക് കടപുഴകാന്‍ വിട്ടുകൊടുക്കാതെ കേരളത്തിന്റെ താല്‍പ്പര്യങ്ങളെ ഒരു തിരിനാളത്തെ കൈക്കുമ്പിളിലെന്നപോലെ കാത്തുരക്ഷിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. ആ പ്രക്രിയയില്‍ ആഗോളവല്‍ക്കരണഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലില്ല എന്ന ലോകമുതലാളിത്തത്തിന്റെ വാദത്തെ പൊളിച്ചടുക്കുംവിധമുള്ള ഒരു ബദല്‍ മാതൃക ഉയര്‍ത്തിക്കാട്ടുക കൂടിയായിരുന്നു. ഈ വഴിയേ നാട് ഇനിയും മുന്നോട്ടുപോകും. പുതിയ ഒരു കേരളത്തെ പടുത്തുയര്‍ത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here