മുംബൈ നഗരത്തിനടുത്തായി താനെ ജില്ലയിലെ മീരാ റോഡിൽ ട്രാൻസ്‌പോർട്ട് ബസ്സിൽ നടന്ന സ്ഫോടനവും രാസായനിയിലും റായ്‌ഗഡിലും ഒരു ട്രാൻസ്‌പോർട്ട് ബസ്സിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കളുമാണ് മുംബൈ നഗരത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്.
കാശ്മീരിലെ പുൽവാനയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം മുംബൈയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നതിന് പുറകെയാണ് ഈ സംഭവം. സ്ഫോടനത്തിന്റെ തീവ്രത കുറവായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.
എന്നാൽ റായ്‌ഗഡിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ തീവ്രതയുള്ളതും ആധുനീക ശ്രേണിയിൽ പെടുന്നതുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ നഗരത്തിനടുത്ത് തിരക്ക് പിടിച്ച റോഡിൽ നടന്ന സ്ഫോടനവും രണ്ടിടങ്ങളിലായി കണ്ടെത്തിയ സ്ഫോടക വസ്തുക്കളുമാണ് സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ മഹാരാഷ്ട്രയിലെ പ്രത്യേക സുരക്ഷാ സേന സമാന്തരമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോംബ് കണ്ടെത്തി നശിപ്പിക്കുന്നതിനായി പരിശീലനം ലഭിച്ച സംഘങ്ങൾ രണ്ടു സ്ഥലങ്ങളിലും ഇതിനകം നിയോഗിച്ചു കഴിഞ്ഞു.
പൊട്ടിത്തെറിച്ചതും കണ്ടെത്തിയതുമായ സ്ഫോടക വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു കലീനയിലെ ഫോറൻസിക് വിഭാഗത്തിന് അന്വേഷണ ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. സംഭവത്തിന് ശേഷം നഗരം അതീവ ജാഗ്രതയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here