ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാര്‍ദ്ദ ദുരന്തലഘൂകരണ പദ്ധതികള്‍ കേരളത്തിലും നടപ്പിലാക്കാന്‍ തീരുമാനം

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാര്‍ദ്ദ ദുരന്ത ലഘൂകരണ പദ്ധതികള്‍ കേരളത്തിലും നടപ്പിലാക്കാന്‍ ജര്‍മ്മനിയില്‍ നടന്ന ഐക്യരാഷ്ട്രസഭ സര്‍വകലാശാലയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ തീരുമാനം.

ലോകമെമ്പാടും ദുരന്ത സാധ്യതകള്‍ വര്‍ദ്ധിക്കുകയും കാലാവസ്ഥ വ്യതിയാനം കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയും പരിസ്ഥിതി നാശം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആണ് പരിസ്ഥിതി സംരക്ഷണവും ദുരന്ത ലഘൂകരണവും ഒരുമിച്ചു കൊണ്ടുപോകുന്ന ദുരന്തലഘൂകരണ പദ്ധതിയെ പറ്റി ചര്‍ച്ച ഉണ്ടായത്.

ഫിലിപ്പൈന്‍സ്, ടാന്‍സാനിയ തുടങ്ങി പത്തു രാജ്യങ്ങളോടൊപ്പം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന നടപ്പിലാക്കുന്ന പദ്ധതിയിലേക്കാണ് കേരളത്തെയും ഉള്‍പ്പെടുത്തിയത്.

സംസ്ഥാനത്തെ പ്രതിനീധികരിച്ച് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോം ശില്പശാലയില്‍ പ്രബന്ധം അവതരിപ്പിച്ചു. കേരളം പ്രളയത്തെ അതിജീവിച്ചതും അതില്‍ യുവാക്കള്‍ വഹിച്ച പങ്കും അടിസ്ഥാനമാക്കി ആയിരുന്നു പ്രബന്ധം.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ വഹിക്കുന്ന പങ്കും പ്രബന്ധത്തില്‍ പരാമര്‍ശിക്കപ്പെട്ടു. സെമിനാറില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംസ്ഥാനത്തിന്റെ പ്രളായഅതിജീവന പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചു.

പുതുതലമുറയുടെ സാമൂഹിക ശൃംഖലകള്‍ വഴി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം എന്നിവയെപ്പറ്റിയുള്ള സാമൂഹികാവബോധം വര്‍ധിപ്പിക്കുക, ദുരന്ത ലഘൂകരണത്തില്‍ യൂവാക്കളുടെ പങ്കാളിത്തമുണ്ടാക്കുക തുടങ്ങിയവയും ശില്പശാലയില്‍ വിഷയമായി.

ശില്പശാലയില്‍ ഹ്യൂമന്‍ നെറ്റ് വര്‍ക്കിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയും ചിന്താ ജെറോം സംസാരിച്ചു. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും നയരൂപീകരണ വിദഗ്ദ്ധരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here