കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. ശബ്ദമോ പുകയോ ഇല്ല എന്നതാണ് ബസിന്റെ പ്രത്യേകത .ഡീസല്‍ ബസ്സിനു കിലോമീറ്ററിനു 31 രൂപ ചിലവ് വരുമ്പോള്‍ ഇലക്ട്രിക് ബസ്സിനു കിലോമീറ്ററിനു 3 രൂപയാണു ചിലവ് വരുന്നത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ എ സി പ്രവര്‍ത്തിപ്പിച്ചു കൊണ്ടു 300 കിലോമീറ്റര്‍ ഓടിക്കാം എന്നതാണ് ബസിന്റെ പ്രത്യേകത
തിരുവനന്തപുരത്തും എറണാകുളത്തുമാണ‌് ആദ്യഘട്ട സർവീസ‌്. എറണാകുളം നഗരത്തിൽനിന്നും മൂവാറ്റുപുഴ (ഫോർട്ട് കൊച്ചി–- മട്ടാഞ്ചേരി-–-നെടുമ്പാശേരി വഴി), അങ്കമാലി (അരൂർ വഴി), നെടുമ്പാശേരി ( ജെട്ടി–-മേനക വഴി), നെടുമ്പാശേരി( വൈറ്റില–-കുണ്ടന്നൂർ വഴി) എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.
തിരുവനന്തപുരം സിറ്റിയിൽനിന്ന‌് കളിയിക്കാവിള, പേരൂർക്കട–-നെടുമങ്ങാട‌്, പോത്തൻകോട‌്–-വെഞ്ഞാറമൂട‌്, കോവളം, ടെക‌്നോപാർക്ക‌്–-ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്കും സർവീസ‌് ഉണ്ടാവും. പുലർച്ചെ 4.00, 4.30, 5.00, 6.00, വൈകിട്ട് 5.00, 6.00, 7.00, 8.00, 9.00 എന്നീ സമയങ്ങളിൽ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന‌് എറണാകുളത്തേക്കും (ആലപ്പുഴ വഴി) സർവീസുണ്ടാവും.
ടിക്കറ്റുകൾ www.online.keralartc.com വഴി രജിസ‌്റ്റർ ചെയ്യാം. എസി ലോഫ‌്ളോർ ബസിന്റെ നിരക്കായിരിക്കും. കരാർ അടിസ്ഥാനത്തിലുള്ള പത്ത‌് ബസുകളാണ‌് സർവീസ‌് നടത്തുക. ബസും ഡ്രൈവറെയും കരാറെടുത്ത സ്വകാര്യ കമ്പനി നൽകും.
വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. 30 പേർക്ക‌് ഇരുന്ന‌് യാത്രചെയ്യാം. തിരുവനന്തപുരത്തുനിന്ന‌് എറണാകുളത്തേക്ക‌് 375 രൂപയാണ‌് ടിക്കറ്റ‌് നിരക്ക‌്. പാപ്പനംകോട‌്, ഹരിപ്പാട‌്, എറണാകുളം, ആലുവ എന്നിവിടങ്ങളാണ‌് ചാർജിങ് സെന്ററുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here