ഇന്നായിരുന്നു ആ തിങ്കളാഴ്ച; വേദനയോടെ നയനയെ ഓർത്ത് രവി മേനോൻ

ലെനിൻ രാജേന്ദ്രൻ തുടങ്ങി വെച്ച ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പുർത്തീകരണം അന്തരിച്ച ചലച്ചിത്ര പ്രവർത്തക നയനയുടെ സ്വപ്നമായിരുന്നു.

ലെനിന്റെ മരണ ശേഷം ഗാന നിരൂപകൻ രവിമേനോനെ കണ്ടത് അതിനായിരുന്നു. അതിപ്പോൾ വേദനാകരമായ ഓർമ്മയായെന്ന് എഴുതുന്നു അദ്ദേഹം.

രവി മേനോൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:

“ജീവിതത്തിലെ “ട്വിസ്റ്റുകൾ” ചിലപ്പോൾ എത്ര വിചിത്രം, ക്രൂരം. സിനിമയെപ്പോലും അതിശയിക്കും അവ.

അവസാനമായി നയന വിളിച്ചത് അഞ്ചു ദിവസം മുൻപാണ്. ദേവരാജൻ മാസ്റ്ററെ കുറിച്ച് ലെനിൻ രാജേന്ദ്രൻ തുടങ്ങിവെച്ച ഡോക്യുമെന്ററി എത്രയും വേഗം പൂർത്തിയാക്കാൻ സഹായിക്കണം. അതാണാവശ്യം. അര മണിക്കൂർ ദൈർഘ്യം വേണ്ട ഡോക്യുമെന്ററിക്ക് വേണ്ടി മണിക്കൂറുകൾ നീളുന്ന റഷസ് ആണ് ലെനിൻ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നത്. “സാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആ ചിത്രം പൂർത്തിയാക്കി പ്രദർശിപ്പിക്കണമെന്ന്.” നയന പറഞ്ഞു. “അപ്പോളോയിലെ ഐ സി യുവിൽ കിടക്കുമ്പോഴും അതിനെ കുറിച്ച് ഇടക്കിടെ സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്ത ഭാഗം കണ്ട് ചേട്ടൻ ഒരു സ്ക്രിപ്റ്റ് എഴുതിത്തന്നാൽ നമുക്ക് എത്രയും വേഗം പണി തുടങ്ങാം..”

അതൊരു അധികപ്രസംഗവില്ലേ നയന?– എന്റെ മറുചോദ്യം. “വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ ആണ് ആ ഡോക്യുമെന്ററി ചെയ്യുക എന്നാണ് ലെനിൻജി എന്നോട് പറഞ്ഞത്. പതിവ് ചിട്ടവട്ടങ്ങൾ ഒന്നും ഉണ്ടാവില്ല. സിനിമയിലെ ഗാനരംഗങ്ങൾ പോലും. ലെനിൻ ജി മനസ്സിൽ കണ്ടത് എന്തെന്ന് നമ്മൾ എങ്ങനെ അറിയും? അതറിയാതെ എങ്ങനെ സ്ക്രിപ്റ്റ് എഴുതും?”

ഫോണിന്റെ മറുതലയ്ക്കൽ നീണ്ട മൗനം.“ശരിയാണ് ചേട്ടാ. സാറിന്റെ മനസ്സിലുള്ളത് നമുക്ക് സങ്കൽപ്പിച്ചെടുക്കാൻ പോലും പറ്റില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹത്തതിന്റെ ഉള്ളിലെ സ്‌ക്രീനിൽ സിനിമ ഓടുന്നുണ്ടാകും. എങ്കിലും ഈ ഡോക്യുമെന്ററി നമുക്ക് തീർത്തേ പറ്റൂ. ഇതിന്റെ വർക്ക് തുടങ്ങുന്ന കാലം മുതൽ കാര്യങ്ങളൊക്കെ ചേട്ടനുമായി ഡിസ്കസ് ചെയ്തിട്ടുണ്ടല്ലോ. ആ ഓർമ്മയിൽ ഒരു സ്ക്രിപ്റ്റ് എഴുതിത്തന്നാൽ മതി…”ഒരു നിമിഷം നിർത്തി നയന പറഞ്ഞു: “സാറിന് വേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്തിന് ഇത്രകാലം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി കൂടെ നടന്നു…” ആ വാക്കുകളിൽ നിന്ന് നിശബ്ദമായ ഒരു കരച്ചിൽ വായിച്ചെടുക്കാമായിരുന്നു എനിക്ക്. സമ്മതിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല പിന്നെ.

“ഷൂട്ട് ചെയ്ത ഭാഗങ്ങൾ ആദ്യം നമുക്ക് ഒന്ന് കണ്ടുനോക്കാം. കുറെ നേരം വേണ്ടിവരും”- നയന പറഞ്ഞു. “ ഏതായാലും തിങ്കളാഴ്ച്ച ഞാൻ ചേട്ടന്റെ ഓഫീസിൽ വരുന്നുണ്ട്. അത് കഴിഞ്ഞു തീരുമാനിക്കാം. എത്രയും പെട്ടെന്ന് വേണം.” ശരി എന്ന് ഞാൻ.

ഇന്നായിരുന്നു ആ തിങ്കളാഴ്ച്ച. വേദനയോടെ നയനയെ ഓർത്തുകൊണ്ട് ഞാനിതാ ഇവിടെ. നയനയാകട്ടെ സ്ക്രിപ്റ്റുകൾ എല്ലാം അപ്രസക്തമാക്കി എങ്ങോ, എവിടെയോ…”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here