മോദിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമാണെങ്കില്‍ തന്നെ ജയിലിലടക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

താന്‍ രാജ്യദ്രോഹപ്രസംഗം നടത്തിയെന്ന് പ്രചരണം നടത്തുന്നവര്‍ ആ പ്രസംഗം പുറത്തുവിടട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യദ്രോഹപരമായ ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ല.

നെടുങ്കണ്ടത്ത് പ്രസംഗം നടക്കുമ്പോഴും ചാനലുകള്‍ ഉണ്ടായിരുന്നു. അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ ചാനലുകള്‍ അത് പുറത്തുവിടുമായിരുന്നല്ലോ എന്നും കോടിയേരി ചോദിച്ചു.

ബിജെപിയുടെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് താന്‍ പ്രസംഗിച്ചത്. മോഡിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും പ്രസംഗിക്കും. അത് രാജ്യദ്രോഹമാണെങ്കില്‍ അതിന്റെ പേരില്‍ ജയിലിലടക്കട്ടെ.

മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹമാക്കി മുദ്രകുത്തുകയാണ് ബിജെപിക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് പ്രസംഗത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ബിജെപിക്കാര്‍ തന്നെ വീഡിയോയോ ശബ്ദരേഖയോ പുറത്തുവിടട്ടെ.

വ്യോമസേന നടത്തിയ തിരിച്ചടിയെ ബിജെപി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് യെദ്യൂരപ്പയുടെ പ്രസ്താവന. ഇത് ബിജെപിയുടെ നേട്ടമല്ല. സൈനികരുടെയും രാജ്യത്തിന്റെയും കരുത്താണ്.

ആ കരുത്തിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. രാജ്യം ഒരു വ്യക്തിയുടെ കൈയ്യിലല്ല. ലക്ഷക്കണക്കിന് വരുന്ന സൈനികരുടെ കൈകളിലാണ്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷവും ബിജെപി ഇതേപോലെ രാഷ്ട്ട്രീയപ്രചരണം നടത്തിയിരുന്നു.

സൈന്യത്തിന്റെ കൂടെയാണ് രാജ്യമാകെ നില്‍ക്കുന്നത്. സൈനികരുടെ ത്യാഗത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ ഏറ്റവും അപഹസിച്ചത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതാണ്.

യുദ്ധത്തിനോ ആക്രമണത്തിനോ തയ്യാറാകാന്‍ സൈന്യത്തിന് ആറേഴ് മാസമെങ്കിലും വേണ്ടിവരുമെന്നാണ് മോഹന്‍ ഭഗവത് ആര്‍എസ്എസ് പരിപാടിയില്‍ പറഞ്ഞത്. ഇത് പരിഹസിക്കലാണ്. മറ്റൊരു പാര്‍ടിയും സൈന്യത്തെ വിലകുറച്ച് കാണുന്നില്ലെന്നും കോടിയേരി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here