അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

അയോധ്യ ഭൂമി തര്‍ക്കക്കേസ് വീണ്ടും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും. തര്‍ക്ക പരിഹാരത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ അത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

അയോധ്യയില്‍ തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് കഴിഞ്ഞാഴ്ച മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ തര്‍ജ്ജമയുടെ കൃത്യത സുന്നി വഖഫ് ബോര്‍ഡിന് പരിശോധിക്കാന്‍ വേണ്ടിയാണ് കേസ് മാറ്റിയത്. ഈ കാലയളവിനുള്ളില്‍ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമോയെന്നാണ് കോടതി നോക്കുന്നത്.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സമവായ നീക്കമെന്നാശയം ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് മുന്നോട്ട് വെച്ചത്. അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഈ നീക്കം. ഇത് ഭൂമിതര്‍ക്കമല്ല വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ അതും പരിഗണിക്കണമെന്ന് സുപ്രീകോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ മുന്‍ കാലങ്ങളില്‍ പരാജയപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഒരു തവണ കൂടി ശ്രമിച്ച് നോക്കാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ പ്രതികരണം.

നിര്‍ദ്ദേശത്തോട് രാമജന്മഭൂമി ന്യാസ് ഉള്‍പ്പെടേയുള്ള ഹിന്ദു കക്ഷികള്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ഈ വിഷയത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ കേസ് ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കും.

ചര്‍ച്ചകള്‍ക്ക് അനുകൂലമായി ഉത്തരവിടുകയാണെങ്കില്‍ കോടതി തന്നെ മധ്യസ്ഥനായി ഒരാളെ നിയോഗിക്കും. മധ്യസ്ഥതയിലൂടെ വിഷയം പരിഹരിച്ചൂടെ എന്ന് മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ നേരത്തെ ചോദിച്ചിരുന്നു.

തുടര്‍ന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യകേസില്‍ അന്തിമമായ തീര്‍പ്പുണ്ടാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here