സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. കർഷകരുടെ എല്ലാ വായ്പകൾക്കും ഇൗ വർഷം ഡിസംബർ 31വരെ മൊറട്ടോറിയം നീട്ടിയത് ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചു.
ഇൗ കാലയളവിൽ വ്യായ്പകളിൽ ജപ്തി നടപടികൾ ഉണ്ടാകില്ല. വാണിജ്യ – പൊതുമേഖലാ ബാങ്കുകളെ കടാശ്വാസ കമ്മീഷൻ പരിധിയിൽ കൊണ്ടുവരണമെന്ന സർക്കാർ ആവശ്യം ബാങ്കുകൾ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി വിളിച്ചുചേർത്ത സംസ്ഥാന തല ബാങ്കേഴ്സ് സമിതി പ്രതിനിധകളുടെ യോഗത്തിന്‍റേതാണ് തീരുമാനം.
പ്രളയത്തെത്തുടർന്ന് വിളകൾ നശിച്ച് ദുരിതത്തിലായ കർഷകർക്ക് ആശ്വാസമേകുന്നതാണ് സർക്കാർ നടപടി. അടുത്ത ഒരു വർഷത്തേയ്ക്ക് കാർഷിക, കാർഷികേതര വായ്പകളിൽ ജപ്‍തി നടപടികൾ ഉണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ബാങ്കുകൾ അംഗീകരിച്ചു. കടാശ്വാസപരിധി രണ്ടുലക്ഷമാക്കിയതും ബാങ്കേഴ്സ് ബാങ്കേഴ്സ് സമിതി അംഗീകരിച്ചതായി കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.
അടുത്ത ഒരു വർഷത്തേക്ക് കർഷകരുടെ കാർഷിക, കാർഷികേതര വായ്‍പകളിൽ സർഫാസി നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു നടപടിയും എടുക്കില്ലെന്നും ബാങ്കുകൾ സർക്കാരിന് ഉറപ്പ് നൽകി. ഇതിനായി റിസർവ് ബാങ്കിന്‍റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി.
വാണിജ്യ – പൊതുമേഖലാ ബാങ്കുകളെ കടാശ്വാസ കമ്മീഷൻ പരിധിയിൽ കൊണ്ടുവരണമെന്ന സർക്കാർ ആവശ്യം ബാങ്കേഴ്‍സ് സമിതി സ്വാഗതം ചെയ്തു. നാളെ ഇടുക്കിയിൽ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ പങ്കെടുക്കും.
പഞ്ചായത്ത് തലങ്ങളിലും ഇനി കർഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കർഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും.
നേരത്തേ വായ്‍പ എടുത്തവർക്ക് പുതിയ വായ്‍പ നിഷേധിക്കരുതെന്നും ബാങ്കേഴ്‍സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാകും നടപ്പാക്കുക. അതിനായി ഈ മാസം 12-ന് സഹകരണമന്ത്രി ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here