
കേരളാ ബാങ്ക് രൂപീകരവുമായി ബന്ധപ്പെട്ട് നബാർഡ് ഉദ്യോഗസ്ഥരും റിസേർവ് ബാങ്ക് അധികൃതരുമായി മുംബൈയിൽ നടന്ന കൂടിക്കാഴ്ചയിൽ സംതൃപ്തി രേഖപ്പെടുത്തി മന്ത്രി കടകംപിള്ളി സുരേന്ദ്രൻ.
മുംബൈയിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പല സംശയങ്ങളും ദൂരീകരിക്കാൻ സന്ദർശനം പ്രയോജനപ്പെട്ടുവെന്നു സഹകരണ മന്ത്രി വ്യക്തമാക്കിയത്.
സഹകരണ നിയമത്തിൽ വന്ന ഭേദഗതികൾ നബാർഡിന്റെയും റിസേർവ് ബാങ്കിന്റെയും ശ്രദ്ധയിൽ പെടുത്തി കേരള സഹകരണ നിയമത്തിനനുസൃതമായി കേരളാ ബാങ്ക് രൂപീകരണത്തിനുള്ള വിവരങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുംബൈയിൽ നടന്ന കൂടിക്കാഴ്ച ലക്ഷ്യമിട്ടത്.
നബാർഡ് ഉദ്യോഗസ്ഥരും റിസേർവ് ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി
കാർഷികേതര വായ്പ്പകൾക്ക് മൊറട്ടോറിയം, പുനഃക്രമീകരണം എന്നിവ SLBC യുടെ ശുപാർശകൾക്കനുസരിച്ചു പ്രകൃതിക്ഷോഭാനന്തര സാഹചര്യങ്ങളിൽ അനുവദനീയമാണെന്നും റിസേർവ് ബാങ്ക് എടുക്കുന്ന നിലപാടിനെ പിന്തുണക്കുമെന്നും നബാർഡ് വ്യക്തമാക്കിയതായി മന്ത്രി കടകംപിള്ളി സുരേന്ദ്രൻ അറിയിച്ചു.
നിബന്ധനകളല്ല നിർദേശങ്ങളായിരുന്നു മുന്നോട്ടു വച്ചിരുന്നതെന്നും സംസ്ഥാന സർക്കാരാണ് ഇക്കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടതെന്ന നിലപാടാണ് നബാർഡ് വ്യക്തമാക്കിയതെന്നും മന്ത്രി അറിയിച്ചു.
മുംബൈയിൽ വാഷി കേരളാ ഹൌസിൽ ചേർന്ന പത്രസമ്മേളനത്തിൽ ചീഫ് സെക്രെട്ടറി ടോം ജോസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ഷാനവാസ്,
സംസ്ഥാന സഹകരണ ബാങ്ക് എം ഡി, പ്രാഥമിക കാർഷിക സംഘങ്ങളുടെ പ്രതിനിധി അഡ്വക്കേറ്റ് രാജ ഗോപാലൻ നായർ തുടങ്ങിയവരും നബാർഡിന് വേണ്ടി ചെയർമാൻ ഹർഷ കുമാർ ബൻവാല, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അമലോത്ഭവനാഥൻ , ചീഫ് ജനറൽ മാനേജർമാരായ കെ ആർ റാവു, സരിത അറോറ എന്നിവരും പങ്കെടുത്തു.
റിസേർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലിലി വധേര എന്നിവരുമായി നടന്ന കൂടിക്കാഴ്ചയും ഫലപ്രദവും സംസ്ഥാന താല്പര്യങ്ങൾക്ക് പ്രയോജനപ്രദവുമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ബാങ്കും ജില്ലാ ബാങ്കുകളും തമ്മിലുള്ള ഏകീകരണം തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന പല ആശങ്കകൾക്കും വിരാമമിടാൻ സന്ദർശനം പ്രയോജനപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here