ബ്രെക്‌സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന് കത്തയച്ചു

ബ്രെക്‌സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചു.യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ദീര്‍ഘനാളത്തേക്ക് നീട്ടികൊണ്ടുപോകാനാകില്ലെന്ന് മേ പാര്‍ല്ലമെന്റിനെ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി രാജ്യത്ത് കലാപം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

വിടുതല്‍ കരാറിന് എംപിമാരുടെ പിന്തുണ നേടാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യുറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന് കത്തയച്ചത്. കത്തില്‍ 3 മാസം നീട്ടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ജൂണ്‍ 30 ന് അപ്പുറം നീട്ടികൊണ്ടു പോകാനാകില്ലെന്ന് തെരേസ മേ പാര്‍ല്ലമെന്റിന് അറിയിച്ചു.

ബ്രെക്‌സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി നാശത്തിലേക്ക് നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജെറമിക് കോര്‍ബൈന്‍ ആരോപിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലാപവും സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി. ബ്രസ്സല്‍സില്‍ പോയി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും കോര്‍ബൈന്‍ പറഞ്ഞു.

ജനങ്ങളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രിയെന്നും ഇതിനിടയില്‍ ആരോപണം ഉയര്‍ന്നു. നിലവിലെ കരാര്‍ പ്രകാരം മാര്‍ച്ച് 29 ന് ആണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. മേ മുന്നോട്ട് വെച്ച 2 കരാറുകളും പാര്‍ലമെന്റ് തള്ളിയതോടെ തീയതി നീട്ടുകയല്ലാതെ മേയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് കനത്ത തിരിച്ചടിയാകുമെന്നതിനാല്‍ ഭൂരിഭാഗം എംപിമാരും എതിരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here